{"vars":{"id": "89527:4990"}}

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം: രണ്ടാം കേസിലും ഹൈക്കോടതിയിൽ അപ്പീൽ നൽകി എസ്‌ഐടി
 

 

ശബരിമല സ്വർണക്കൊള്ളയിൽ രണ്ടാമത്തെ കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹർജി രണ്ടും ഒന്നിച്ച് പരിഗണിക്കാനായി മാറ്റി. ദ്വാരപാലക പാളി കേസിൽ തന്ത്രിക്ക് 41ാം ദിവസം ജാമ്യം കൊടുത്തതിനെതിരെയാണ് ഹർജി

തന്ത്രി കണ്ഠര് രാജീവർക്ക് കേസിൽ സുപ്രധാന പങ്കുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് ഡിജിറ്റലായും മൊഴികളായും തന്ത്രിയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധത്തിന് തെളിവുണ്ടെന്നും എസ്‌ഐടി പറയുന്നു. തന്ത്രിയുടെ അനുജ്ഞ അടക്കമുള്ള കാര്യങ്ങൾ ഈ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണ്. 

ശബരിമലയിലെ വിശേഷപ്പെട്ട വസ്തുക്കൾ പുറത്തു കൊണ്ടുപോകുമ്പോൾ എങ്ങനെയാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടതെന്ന് തന്ത്രിക്ക് അറിയാം. അതായത് ആഴത്തിലുള്ള ബന്ധം പ്രതികളുമായി തന്ത്രിക്കുണ്ട്. ഇതൊന്നും പരിശോധിക്കാതെയാണ് കീഴ്‌ക്കോടതി തന്ത്രിക്ക് തെളിവിന്റെ കണികയില്ലെന്ന് പറഞ്ഞ് ജാമ്യം നൽകിയതെന്നും അപ്പീലിൽ പറയുന്നു