തൃശൂർ വെടിക്കെട്ടുപ്പുര അപകടത്തിന്റെ കാരണം കണ്ടുപിടിക്കണം; സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലന്ന് പി കെ കുഞ്ഞാലിക്കുട്ടി
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തിൽ പരുക്കേറ്റവരെ മെഡിക്കൽ കോളജിലെത്തി സന്ദർശിച്ച് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി. അപകടത്തിന്റെ കാരണം എന്താണെന്ന് ആദ്യം കണ്ടെത്തേണ്ടതുണ്ട്. സുരക്ഷയുടെ കാര്യത്തിൽ വിട്ട് വീഴ്ച പാടില്ല. വെടിക്കെട്ടുകൾ കരുതലോടെ നടത്താൻ വേണ്ട നടപടികൾ വേണമെന്ന് എല്ലാകാലത്തും ആവശ്യപെട്ടിട്ടുള്ളതാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നാണ് നടന്നിട്ടുള്ളതെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ആചാരത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് വേണ്ടെന്ന് പറയാൻ താൻ ആളല്ല. പക്ഷെ ഒരിക്കലും സുരക്ഷയുടെ കാര്യത്തിൽ വിട്ട് വീഴ്ച ചെയ്‌ത് ഒന്നും ഉണ്ടാകാൻ പാടില്ല. ഒരു അനുഭവം വരുമ്പോഴാണ് പാഠം ആകുന്നത്. ഇനി ഒരിക്കലും ഇത്തരം അനുഭവങ്ങൾ ആവർത്തിക്കരുതെന്ന ദൃഢനിശ്ചയമാണ് വേണ്ടത് അദ്ദേഹം പറഞ്ഞു.
അതേസമയം, വെടിക്കെട്ടുപ്പുര അപകടത്തിൽ മരണം 14 ആയി. ഗുരുതരമായി പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ മരണത്തിന് കീഴടങ്ങി. മരിച്ചവരിൽ ഇതുവരെ തിരിച്ചറിഞ്ഞത് ഒൻപത് പേരെയാണ്. 5 പേരുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.DNA പരിശോധനയ്ക്കായി വിദഗ്ധ സംഘം തൃശൂർ മെഡിക്കൽ കോളജിൽ എത്തി. ചികിത്സയിലുള്ള 12 പേരിൽ 4 പേരുടെ നില ഗുരുതരമാണ്. കാണാതായ നാല് പേരെ തേടി ബന്ധുക്കൾ ആശുപത്രിയിൽ തുടരുകയാണ്.
അപകടത്തിൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മിഷനാണ് അന്വേഷണ ചുമതല. സവിശേഷ ദുരന്തമായിട്ടാണ് സംസ്ഥാന സർക്കാർ അപകടത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പതിനാല് ലക്ഷം രൂപയും പരുക്കേറ്റവർക്ക് രണ്ട് ലക്ഷവും ധനസഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് പാറ്റേൺ മാറ്റാൻ ശിപാർശ നൽകുമെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ വ്യക്തമാക്കി.
അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് ലുലു ഗ്രൂപ്പും സഹായം പ്രഖ്യാപിച്ചു. ദുരന്തത്തിന്റെ കാരണം തേടി ബഹുമുഖ അന്വേഷണമാണ് നടക്കുന്നത്. ചൂട് അപകട കാരണമായില്ല എന്ന പ്രാഥമിക വിലയിരുത്തലിലാണ് പെസോ. എഡിഎമ്മും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും പരിശോധന നടത്തി. പൊലീസ് സ്വമേധയാ എടുത്ത കേസിന്റെ അന്വേഷണച്ചുമതല ജില്ലാ ക്രൈം ബ്രാഞ്ച് എസിപിയ്ക്കാണ്. സ്ഫോടന കാരണം അന്വേഷിക്കുമെന്ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ കൂട്ടിച്ചേർത്തു. ദുരന്തഭൂമിയിൽ നിന്ന് ഇന്നും ശരീരഭാഗങ്ങൾ കണ്ടെത്തി. കെഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചിൽ നാളെയും തുടരും.
ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പിൽ അന്തിമ തീരുമാനം നാളെയാണ് ഉണ്ടാകുക. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷമില്ലാതെ പൂരം നടത്താനും ആലോചനയുണ്ട്. ദേവസ്വങ്ങളുടെ അഭിപ്രായമറിഞ്ഞ് തീരുമാനമെടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. സർക്കാർ തീരുമാനത്തിന് ഒപ്പം നിൽക്കുമെന്ന് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങൾ വ്യക്തമാക്കി. അപകടത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് ദേവസ്വത്തിന്റെ മുതലമടയിലെ പടക്ക നിർമാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുകയാണ്. അമിതമായ തോതിൽ പടക്കം നിർമിച്ചതിന് ലൈസൻസിക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.