ആര്‍ സുഗതന്റെ അവധിക്ക് വഴിവെച്ച സര്‍ക്കുലര്‍ ഇറക്കിയത് ആഭ്യന്തരമന്ത്രി അറിയാതെ; അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ സുഗതന്റെ അവധിക്ക് വഴി വെച്ച സർക്കുലറിൽ അന്വേഷണത്തിന് ആഭ്യന്തര വകുപ്പ്. ആഭ്യന്തര മന്ത്രി അറിയാതെയാണ് സർക്കുലർ ഇറക്കിയതെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. കടുത്ത അതൃപ്തിയിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ഈ മാസം 20 ന് ആഭ്യന്തരവകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് വേണ്ടി അണ്ടർ സെക്രട്ടറി പുറത്തിറക്കിയ സർക്കുലറാണ് ഇന്ന് കൗൺസിൽ ചേരുന്ന സമയത്ത് മേയർ വി വി രാജേഷ് ആയുധമാക്കിയിരുന്നത്. ഇങ്ങനൊരു സർക്കുലറിനെ കുറിച്ച് ഒരു അറിവും പ്രതിപക്ഷത്തിന് ഇല്ലായിരുന്നു. തൊട്ട് പിന്നാലെ സുഗതന്റെ അവധി അപേക്ഷക്ക് പിന്തുണയുമായി UDF സ്വന്തന്ത്ര കൗൺസിലയർ സുധീഷ് എത്തി.
പ്രതിപക്ഷം ഒരിക്കലും പ്രതീക്ഷിക്കാത്ത നാടകീയ സംഭവങ്ങളാണ് നഗരസഭ യോഗത്തിൽ ഇന്ന് ഉണ്ടായത്. വാഴോട്ടുകോണം കൗൺസിലർ സുഗതന്റെ അവധി അപേക്ഷയിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. അവധി അപേക്ഷ ആദ്യം മേയർ അവതരിപ്പിക്കും എന്ന് എല്ലാവരും കരുതിയെങ്കിലും വിഷയം അവതരിപ്പിച്ചത് മൂന്നാമതായി.അവധി അപേക്ഷ വോട്ടിനിട്ട് പാസാക്കിയാൽ അവധിയിൽ തുടരാമെന്ന് ആഭ്യന്തര വകുപ്പ് സുഗതന് നൽകിയ മറുപടി മേയർ കൗൺസിലിൽ വായിച്ചു.
1994ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരം അനുമതിയില്ലാതെ തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗത്തിന് അയോഗ്യത കൽപിക്കാൻ വ്യവസ്ഥയുണ്ട്. ഈ നിയമം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ സുഗതനെ അയോഗ്യനാക്കാൻ കോർപറേഷൻ സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകേണ്ടി വരും.