{"vars":{"id": "89527:4990"}}

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ തടഞ്ഞു; പിന്നാലെ ഗേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധം
 

 

കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. നെടുവത്തുർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂൾ മാനേജരുടെ നിർദേശപ്രകാരം ഗേറ്റ് കീപ്പർ അധ്യാപികയെ ഗേറ്റിന് മുന്നിൽ തടഞ്ഞു എന്നാണ് ആരോപണം. ഇതിന് പിന്നാലെ പ്രധാന അധ്യാപിക സിന്ധു എസ് ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ചുരിദാർ ഇട്ട് വരരുത് എന്ന് മാനേജർ പറഞ്ഞിരുന്നുവെന്ന് അധ്യാപിക പ്രതികരിച്ചു. ഇന്ന് രാവിലെ സ്‌കൂളിൽ ഒമ്പത് മണിയോടെ എത്തിയപ്പോഴായിരുന്നു അധ്യാപികയെ തടഞ്ഞത്. മാനേജറിന്റെ നിർദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നാണ് ഗേറ്റ് കീപ്പർ പറഞ്ഞു. മുൻപും സമാനമായ സംഭവം നേരിട്ടിരുന്നതായാണ് അധ്യാപിക പറയുന്നത്.

പോലീസ് എത്തിയാണ് അധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആരോപണം സ്‌കൂൾ മാനേജർ തള്ളി. എന്ത് വസ്ത്രമിട്ടും സ്‌കൂളിൽ വരാമെന്നും തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് സ്‌കൂൾ മാനേജരുടെ വിശദീകരണം