ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്; പരിഹാരം കാണാതെ പുറകോട്ടില്ല: ഹർഷിന
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കെ കെ ഹർഷിന.താൻ അനുഭവിച്ച ദുരിതത്തിന് ആരോഗ്യ മന്ത്രി എന്ത് സമാശ്വാസം നൽകിയതെന്ന് ഹർഷിന ചോദിച്ചു. ഡോക്ടർമാർക്ക് പിഴവ് പറ്റിയിട്ടില്ല എന്നാണ് പറയുന്നത്. സർക്കാർ ആശുപത്രിയെ വിശ്വസിച്ച് ചികിത്സയ്ക്ക്പോയ പാവങ്ങൾക്കാണോ പിഴവ് സംഭവിച്ചത്?ഇത്രയും വലിയ ദുരിതം സംഭവിച്ചിട്ടും എല്ലാ ഇടപെടലുകളും നടത്തിയെന്നാണ് മന്ത്രി പറയുന്നത്. ഇതൊക്കെ കണ്ടുനിൽക്കുന്നവർ മണ്ടന്മാരാണെന്നാണോ ആരോഗ്യമന്ത്രി അടക്കമുള്ളവർ കരുതുന്നത്, പ്രശ്നത്തിൽ പരിഹാരം കാണാതെ പുറകോട്ടില്ലെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും ഹർഷിന പറഞ്ഞു.
കത്രിക കുടുങ്ങിയത് യുഡിഎഫിന്റെ കാലത്ത് എന്ന് സർക്കാർ പറഞ്ഞു. ഇതൊക്കെ ഒരു ന്യായമാണോ? ഇവിടെ മനുഷ്യജീവനാണ് വില വോട്ട് ചോദിക്കാൻ എത്തുമ്പോൾ മാത്രമാണോ ജനങ്ങൾക്ക് വില. ആരോഗ്യ വകുപ്പ് കൈയൊഴിഞ്ഞു എന്ന് മനസ്സിലായപ്പോഴാണ് സമരത്തിനിറങ്ങിയത്. ഇനി ആരോഗ്യമന്ത്രിയെ എന്തിന് നേരിൽ കാണണമെന്നും ഹർഷിന പ്രതികരിച്ചു.
അതേസമയം,ഹർഷിനയ്ക്ക് മാന്യമായ നഷ്ട പരിഹാരം നൽകണമെന്ന് സമര സമിതി വ്യക്തമാക്കി. ആരോഗ്യ മന്ത്രി ഹർഷിനയെ അവഹേളിക്കുകയാണ്. ഹർഷിനയ്ക്ക് മുന്നിൽ നീതിയുടെ വാതിൽ കൊട്ടിയടക്കുകയാണ് സർക്കാർ. ഹർഷിനയെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത ആരോഗ്യ മന്ത്രി പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. സമാശ്വാസ തുകയോ, ചികിത്സാ സഹായമോ നൽകിയിട്ടില്ല.
ആരോഗ്യ മന്ത്രി പറഞ്ഞ നഷ്ട പരിഹാരം കേവലം രണ്ട് ലക്ഷം രൂപയാണ് അത് നഷ്ടപരിഹാരമായി സ്വീകരിക്കാൻ സാധിക്കില്ല. ഹർഷിനയ്ക്ക് ഉണ്ടായിട്ടുള്ള ദുരിതം കേവലം രണ്ട് ലക്ഷത്തിൽ ഒതുക്കാൻ കഴിയില്ലെന്നും സമരസമിതി കൂട്ടിച്ചേർത്തു.