{"vars":{"id": "89527:4990"}}

കോണ്‍ഗ്രസിനെക്കുറിച്ച് ലീഗിന് അഭിപ്രായം പറയാം; മാത്യു കുഴല്‍നാടനെ തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

 

കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകളില്‍ അഭിപ്രായം പറഞ്ഞ മുസ്ലീം ലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടനെ തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. മുസ്ലിം ലീഗിന് കോണ്‍ഗ്രസിലെ ചര്‍ച്ചകളെക്കുറിച്ച് അഭിപ്രായം പറയാന്‍ അവകാശമില്ലെന്ന് ഒരു നേതാവിനും പറയാനാകില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ലീഗിന് പരസ്യമായും രഹസ്യമായും അഭിപ്രായം പറയാം. അതില്‍ അസഹിഷ്ണുതയുടെ കാര്യമില്ല. അങ്ങനെ അസഹിഷ്ണുക പ്രകടിപ്പിക്കുന്നവരുടെ പാരമ്പര്യം എല്ലാവര്‍ക്കും അറിയാം. അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധ രാത്രിയും കുട പിടിക്കും. ലീഗിനോട് അഭിപ്രായം പറയരുതെന്ന് പറയാന്‍ ഈ നേതാവിന് എന്താണ് അധികാരമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു.

തനിക്ക് ഉള്‍പ്പെടെ മുസ്ലീം ലീഗില്‍ നിന്ന് ലഭിച്ച പിന്തുണ സൂചിപ്പിച്ചുകൊണ്ടായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാട്ടില്‍ നിന്ന് വിജയിച്ചവരാണ്. താന്‍ കാസര്‍ഗോഡ് നിന്ന് ജയിച്ചയാളാണ്. കെ സുധാകരന്‍ കണ്ണൂരില്‍ നിന്നും ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ജയിച്ചവരാണ്. മുസ്ലീം ലീഗിന് അഭിപ്രായം പറയാനാകില്ലെന്ന് ഈ സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ലീഗിനും സാമുദായിക മതസംഘടകള്‍ക്കും മാധ്യമങ്ങള്‍ക്കും യുഡിഎഫ് ജയിക്കാന്‍ കാരണക്കാരായ ഓരോരുത്തര്‍ക്കും അഭിപ്രായം ഉണ്ടാകാം. അവരത് പറയാന്‍ തയ്യാറാകുമ്പോള്‍ അതില്‍ അസഹിഷ്ണുക പ്രകടിപ്പിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേതാക്കള്‍ക്കായി തെരുവില്‍ നടക്കുന്ന ചേരിപ്പോരിനേയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു. തെരുവിലെ കളി അവസാനിപ്പിക്കണം. തീക്കൊള്ളികൊണ്ട് തല ചൊറിയരുത്. സംഘടന മര്യാദ പാലിക്കണം. ഉമ്മന്‍ചാണ്ടിയുടെ ഫ്‌ലക്‌സ് കീറിയവര്‍ കോണ്‍ഗ്രസുകാരല്ല. കെ സി ക്കൊപ്പം രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉണ്ടെങ്കില്‍ അതും നശിപ്പിക്കുമായിരുന്നു. സംഘടന ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാന്‍ പറ്റുമെന്ന് അദ്ദേഹം ചോദിച്ചു. കെസിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും അവരുടെ അവകാശവാദങ്ങള്‍ ഉന്നയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.