{"vars":{"id": "89527:4990"}}

സതീശന് വേണ്ടി ലീഗ് ഉറച്ചുതന്നെ; അയവ് വരുത്താൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ: എംഎല്‍സി സീറ്റ് വാഗ്ദാനം

 

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ നീക്കങ്ങളുടെ ഭാഗമായി കര്‍ണാടക ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് പാണക്കാടെത്തി.

കര്‍ണാടക നിയമസഭയില്‍ ബാംഗ്ലൂര്‍ കെഎംസിസിയുടെ നേതൃപദവിയില്‍ നിന്നൊരാളെ എംഎല്‍സിയാക്കാമെന്ന വാഗ്ദാനവും സിദ്ധരാമയ്യ ലീഗ് നേതൃത്വത്തിന് മുന്നില്‍ വെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സിദ്ധരാമയ്യയെ ലീഗ് മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ തന്നെ സന്ദര്‍ശിച്ചിരുന്നു. കാസര്‍കോട് നിയുക്ത എംഎല്‍എ കല്ലട്ര മാഹിന്‍ ഹാജിയോടൊപ്പമാണ് അബ്ബാസ് അലി തങ്ങള്‍ സിദ്ധരാമയ്യയെ കാണാനെത്തിയത്.

അന്ന് സിദ്ധരാമയ്യ കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തില്‍ അബ്ബാസ് അലി തങ്ങളോട് സംസാരിച്ചോ എന്നതില്‍ വ്യക്തതയില്ല. കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കല്ലട്ര മാഹിന്‍ ഹാജിയെ സിദ്ധരാമയ്യ അഭിനന്ദിച്ചു.