{"vars":{"id": "89527:4990"}}

ഇന്ന് വൈകുന്നേരത്തോടെ മുഴുവൻ മന്ത്രിമാരുടെയും പേര് പ്രഖ്യാപിക്കും; എൻ കെ പ്രേമചന്ദ്രൻ എംപി

 

യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. കൃത്യമായ പരിഗണന ലഭിക്കുമെന്നാണ് വിശ്വാസമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി വ്യക്തമാക്കി. വകുപ്പുകളെ സംബന്ധിച്ച് കൃത്യമായി വ്യക്തതയുണ്ട്

അസ്വാരസം ഉണ്ടാക്കാൻ RSP തയ്യാറല്ല. ഉച്ചയ്ക്ക് മുമ്പ് ചർച്ച നടത്തി വ്യക്തത വരുത്തും. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസം ഉണ്ടാക്കില്ല. കോൺഗ്രസിന്റെ മന്ത്രിമാരുടെ ലിസ്റ്റ് പൂർണ്ണമായി കഴിഞ്ഞിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ മുഴുവൻ മന്ത്രിമാരുടെയും പേര് പ്രഖ്യാപിക്കാനാകും.

രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്ന് ഒരു അപസ്വരവുമില്ല. വി.ഡി സതീശൻ നേരിട്ട് കണ്ട് സംസാരിച്ചതാണ്. അർഹമായ പ്രാധാന്യവും പരിഗണനയും യുഡിഎഫിനുള്ളിൽ ലഭിക്കണം. മന്ത്രിസഭയിലേക്ക് ചെന്നിത്തല വരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസും അദ്ദേഹവുമെന്നും എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.

അതേസമയം യുഡിഎഫ് മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യം മുന്നോട്ട് വെച്ച മുസ്ലിം ലീ​ഗിന് മുന്നിൽ കോൺഗ്രസ് വഴങ്ങിയേക്കില്ല. നാല് മന്ത്രിസ്ഥാനം നൽകാമെന്നും അഞ്ചാം മന്ത്രിക്ക് പകരമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകാമെന്ന നിർദ്ദേശമാണ് കോൺഗ്രസ് മുസ്ലിം ലീഗിന് മുന്നിൽ വെച്ചതെന്നാണ് വിവരം. നിലവിലെ സാഹചര്യത്തിൽ അഞ്ച് മന്ത്രിസ്ഥാനം എന്ന ആവശ്യം കോൺഗ്രസ് അംഗീകരിച്ചേക്കില്ലെന്നാണ് സൂചന.