{"vars":{"id": "89527:4990"}}

പാർട്ടി ഏൽപ്പിച്ച ചുമതല നിർവഹിക്കും; പേയ്‌മെന്റ് സീറ്റ് വിവാദത്തിൽ പ്രതികരിച്ച് ഗീത ഗോപി
 

 

നാട്ടിക മണ്ഡലത്തിലെ പേയ്‌മെന്റ് സീറ്റ് വിവാദത്തിൽ പ്രതികരിച്ച് സിപിഐ നേതാവ് ഗീത ഗോപി. പാർട്ടി ഏൽപ്പിച്ച ചുമതല നിർവഹിക്കലാണ് ലക്ഷ്യം. മറ്റൊന്നും തനിക്കറിയില്ലെന്നും ഗീത ഗോപി പറഞ്ഞു. ആരോപണങ്ങളെ കുറിച്ച് പാർട്ടി മറുപടി പറയും. രണ്ട് തവണ നെഞ്ചേറ്റിയ നാട്ടികയിലെ ജനങ്ങൾ ഇത്തവണയും തന്നെ സ്വീകരിക്കുമെന്നും ഗീത ഗോപി പ്രതികരിച്ചു

സി സി മുകുന്ദൻ എംഎൽഎയാണ് നാട്ടികയിലേത് പേയ്‌മെന്റ് സീറ്റാണെന്ന ആരോപണം ഉന്നയിച്ച് രംഗത്തുവന്നത്. പാർട്ടി സീറ്റ് തന്നില്ലെങ്കിലും താൻ മത്സരിക്കും. മോശം പ്രകടനം നടത്തിയ ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ല. ഗീതക്ക് പണം പിരിച്ചു നൽകാനുള്ള കഴിവുണ്ട്. സിപിഐയിലെ വിഭാഗീയത കാരണമാണ് താൻ ഒഴിവാക്കപ്പെടുന്നതെന്നും മുകുന്ദൻ ആരോപിച്ചു

സിപിഐ സ്ഥാനാർഥിയെ തന്നെ പരിശോധിക്കപ്പെടേണ്ടതാണ്. ഒരുപാട് മോശം പേര് കേട്ട ശേഷമാണ് അവരെ കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷം അവരെ മാറ്റിയാണ് എന്നെ സ്ഥാനാർഥിയാക്കിയത്. കുറേ കഴിയുമ്പോൾ പറയാം. സാമ്പത്തിക ആരോപണങ്ങൾ ഉൾപ്പെടെയുണ്ടെന്നും സി സി മുകുന്ദൻ ആരോപിച്ചു

ഇതോടെ സിപിഐ വിട്ട് മുകുന്ദൻ മണ്ഡലത്തിൽ വിമത സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി. തൃശ്ശൂരിൽ അടുത്ത ദിവസം തന്നെ വാർത്താ സമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കും. നേരത്തെ രണ്ട് തവണ നാട്ടികയിൽ എംഎൽഎ ആയിരുന്നു ഗീത ഗോപിനാഥ്.