ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം അതിര് കവിഞ്ഞ ആനപ്രേമം; കോടതിയുടെ ഉപദേശം തേടുമെന്ന് മന്ത്രി
 

 

കമ്പം ടൗണിലിറങ്ങി പരാക്രമം നടത്തുന്ന അരിക്കൊമ്പൻ കേരളത്തിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ വിദഗ്ധസമിതിയുടെ ഉപദേശം തേടുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. നിലവിലെ സ്ഥിതി വനംമേധാവി പരിശോധിക്കുമെന്നും അരിക്കൊമ്പനെതിരെ നടപടിക്ക് ഹൈക്കോടതിയുടെ ഉപദേശം വേണമെന്നും മന്ത്രി പറഞ്ഞു. 

ആന ഇപ്പോൾ തമിഴ്‌നാട് പരിധിയിലാണ്. വേണ്ട നടപടി തമിഴ്‌നാട് എടുക്കും. അതിര് കവിഞ്ഞ ആനപ്രേമമാണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു. വനംവകുപ്പിന്റെ ആദ്യ നിലപാട് ആനയെ മയക്കുവെടി വെച്ച് പിടികൂടി ആനപരിപാല കേന്ദ്രത്തിലേക്ക് അയക്കുക എന്നതായിരുന്നു. 

ഹൈക്കോടതി നിയോഗിച്ച കമ്മീഷൻ ഇപ്പോഴുണ്ട്. ആന കേരളത്തിലെ ജനവാസ മേഖലയിലേക്ക് വന്നാൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് കോടതിയുടെ ഉപദേശം അനുസരിച്ച് ചെയ്യും.