പ്രധാനമന്ത്രി എത്തുന്നത് എന്നോടും പാർട്ടിയോടുമുള്ള വിശ്വാസം കൊണ്ട്; തൃശൂരിൽ ആത്മവിശ്വാസത്തോടെ പത്മജ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവ് തൃശൂരില്‍ വിജയം ഉറപ്പിച്ചെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍. പ്രധാനമന്ത്രിക്ക് തന്നോടുള്ള വിശ്വാസം കാരണമാണ് തൃശൂരിലേക്ക് വരുന്നതെന്നും പത്മജ പറഞ്ഞു. കെ.മുരളീധരന്‍ മന്ത്രിയാകുമെന്ന കെ.സി വേണുഗോപാലിന്റെ പരാമര്‍ശത്തോട്, മുരളീധരനെ തോല്‍പ്പിക്കാതെ ഇരുന്നാല്‍ മതിയെന്നായിരുന്നു പത്മജാ വേണുഗോപാലിന്റെ പ്രതികരണം.
പ്രധാനമന്ത്രിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് പത്മജ പറഞ്ഞു.തൃശൂരിലെ സാധാരണക്കാരായ ജനങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളായിരിക്കും അദ്ദേഹത്തിന്റെ വരവില്‍ ഏറ്റവും സന്തോഷിക്കുകയെന്നും പത്മജ പറഞ്ഞു. പ്രധാനമന്ത്രി വരുമ്പോള്‍ വിജയ സാധ്യത കൂടുമെന്നും അവര്‍ വ്യക്തമാക്കി. തൃശൂരില്‍ ബിജെപി വോട്ടുകള്‍ കുറഞ്ഞിട്ടില്ല. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒന്നും നഷ്ടമായിട്ടില്ല പത്മജ വ്യക്തമാക്കി.
കെ.മുരളീധരന്‍ മന്ത്രിയാകുമെന്ന കെ.സി വേണുഗോപാലിന്റെ വാഗ്ദാനത്തിലും പത്മജ വേണുഗോപാല്‍ പ്രതികരിച്ചു, അവസാനം ചവിട്ടി പുറത്താക്കാതിരുന്നാല്‍ മതി. മന്ത്രി ആക്കിയില്ലേലും മുരളീധരനെ തോല്‍പ്പിക്കാതെ ഇരുന്നാല്‍ മതി. കാലു മാറാന്‍ ഇത്രയും പറ്റുന്ന പാര്‍ട്ടി വേറെയില്ല. സ്വന്തം മുഖ്യമന്ത്രി ക്യാന്‍ഡിഡേറ്റിനെ തീരുമാനിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ്. പിന്നെ എങ്ങനെ കേരളത്തെ ഒന്നിച്ചു കൊണ്ട് പോകും. കോണ്‍ഗ്രസ് നൂറു സീറ്റ് അവകാശ വാദത്തില്‍ നിന്നും പിന്നോട്ട് പോയല്ലോ. കെ.സുധാകരനെ വേദനിപ്പിച്ചതിനടക്കം പറയേണ്ടി വരും – പത്മജ പറഞ്ഞു.
സ്ത്രീകളെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുന്നതാണ് കോണ്‍ഗ്രസ് സംസ്‌കാരമെന്നും പത്മജ ആരോപിച്ചു. സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ നിന്നാല്‍ നിര്‍ബന്ധമായും തോല്‍പ്പിക്കും. വി.എസ് അച്യുതാനന്ദനെ നേരിടാന്‍ പുരുഷന്‍മാര്‍ക്ക് ധൈര്യമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പത്മജ പറഞ്ഞു.