{"vars":{"id": "89527:4990"}}

സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണം; ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിൽ ആയുധം ആക്കണമെന്ന് അമിത് ഷാ

 

നിയമസഭ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശബരിമല സ്വർണ്ണകൊള്ള തിരഞ്ഞെടുപ്പിൽ ആയുധം ആക്കണമെന്നും നിർദേശം. ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് നേതാക്കൾക്ക് അമിത് ഷാ നിർദ്ദേശം നൽകിയത്.

50 ശതമാനം സ്ഥാനാർത്ഥികളെ ഈ മാസം തീരുമാനിക്കണമെന്നാണ് അമിത് ഷാ നൽകിയിരിക്കുന്ന നിർദേശം. എൽഡിഎഫും യുഡിഎഫും ഒരിക്കൽ ഒന്നിക്കുമെന്നും അന്ന് ബിജെപി മുഖ്യപ്രതിപക്ഷം ആകുമെന്നും അമിത് ഷാ പറഞ്ഞു. അതിനായി അധ്വാനിക്കണമെന്നും നേതാക്കളോട് അമിത്ഷാ നിർദേശിച്ചു.

തിരുവനന്തപുരം കോർപറേഷൻ നേടിയ ബിജെപി ഇനി കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രിയെയാണ് കാണാൻ പോകുന്നതെന്നും അമിത് ഷാ പറഞ്ഞു. ശബരിമലയുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ കഴിയാത്തവർക്ക് എങ്ങനെ വിശ്വാസം സംരക്ഷിക്കാൻ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. വികസിത സുരക്ഷിത വിശ്വാസ സംരക്ഷണ കേരളം എന്ന മുദ്യാവാക്യമുയർത്തിയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കം. ശബരിമല സ്വർണകൊള്ളയിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച അമിത് ഷാ ഗുജറാത്ത് മോഡലിൽ കേരളത്തിൽ ബിജെപി സർക്കാർ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു.