റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായി; അരിക്കൊമ്പനെ കണ്ടെത്താനാകാതെ വനംവകുപ്പ്

 

അരിക്കൊമ്പനുമായുള്ള ബന്ധം വനംവകുപ്പിന് നഷ്ടമായി. സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ഇന്നലെ പുലർച്ചെ മുതൽ ലഭിക്കുന്നില്ല. അരിക്കൊമ്പൻ കാട്ടിൽ എവിടെയെന്ന് വനംവകുപ്പിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചോലവനത്തിനുള്ളിൽ ആയതിനാലാകാം സിഗ്നലുകൾ ലഭിക്കാത്തത് എന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. ഇടതൂർന്ന മരങ്ങളുള്ള വനത്തിനുള്ളിൽ ആയതിനാൽ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്ധർ പറയുന്നു

പെരിയാർ ടൈഗർ റിസർവിൽ തുറന്നുവിട്ടതിന് ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്നും സിഗ്നലുകൾ ലഭിച്ചിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ നാലിന് ശേഷം സിഗ്നൽ നഷ്ടമാകുകയായിരുന്നു. വനംവകുപ്പ് വാച്ചർമാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവർക്കും അരിക്കൊമ്പനെ കണ്ടെത്താനായിട്ടില്ല

ഏറ്റവുമൊടുവിൽ ലഭിച്ച സിഗ്നൽ പ്രകാരം അരിക്കൊമ്പൻ തമിഴ്‌നാട് വനമേഖലക്ക് 5 കിലോമീറ്റർ സമീപത്ത് എത്തി. സീനിയറോടയിൽ നിന്ന് 18 കിലോമീറ്റർ സഞ്ചരിച്ച് തമിഴ്‌നാട് വനമേഖലയിൽ കടന്ന ആന തിങ്കളാഴ്ച വൈകുന്നേരത്തോടെ പെരിയാറിലേക്ക് തിരികെ വന്നിരുന്നു.