{"vars":{"id": "89527:4990"}}

പ്രണയമുണ്ട്, അതിനിയും തുടരും; വ്യക്തിപരമായ കാര്യത്തിൽ ആരും ഇടപെടേണ്ടെന്ന് മന്ത്രി ഗണേഷ് കുമാർ
 

 

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണിത്. ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. മുമ്പും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണ്. അതിലാരും ഇടപെടേണ്ട. പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവർക്കുമുണ്ട്. അതിനിയും തുടരും. ഞാനൊരു മികച്ച പൊതുപ്രവർത്തകനാണ്. ഇന്നേ വരെ അഴിമതി ചെയ്തിട്ടില്ല. പത്തനാപുരത്തുകാർ ഇത് വിശ്വസിക്കില്ല. എന്റെ എക്‌സ്‌റേ അവർക്കറിയാമെന്നും ഗണേഷ് പറഞ്ഞു

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ നേരത്തെ രംഗത്തുവന്നിരുന്നു. മന്ത്രിയെ വാളകത്തെ വീട്ടിൽ മോശം സാഹചര്യത്തിൽ കണ്ടെന്നും ശ്രീലേഖയുടെ നിർദേശപ്രകാരമാണ് പോലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ പറഞ്ഞു. മാധ്യമങ്ങളുടെ മുന്നിൽ തനിക്കെതിരെ ഗണേഷ് കുമാർ പറഞ്ഞതു കൊണ്ട് എല്ലാം തുറന്നു പറയുകയാണെന്നും ബിന്ദു മേനോൻ പറഞ്ഞു

ഗണേഷ് കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാൻ പോലും പറ്റാത്ത കാര്യമാണ്. മന്ത്രിയുടെ ഫോട്ടോ അന്നെടുത്തിരുന്നു. ആ ഫോട്ടോകൾ എല്ലാം കയ്യിലുണ്ട്. ബിജെപി കൗൺസിലറായ ആർ ശ്രീലേഖ തന്റെ ബന്ധുവാണ്. അവരുടെ നിർദേശപ്രകാരമാണ് പോലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ പറഞ്ഞു

പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. പോലീസിനെ വിളിച്ചതിന് പിന്നാലെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സ്ത്രീയ പോയതിന് ശേഷം ഗണേഷ് കുമാർ മുറിയിൽ കയറി വാതിലടക്കുകയും ചെയ്തു. സാറിന് തെറ്റുപറ്റിപ്പോയി എന്ന് സ്റ്റാഫുകൾ പറഞ്ഞു. ക്ഷമിക്കാനും ആവശ്യപ്പെട്ടു

ഒത്തുതീർപ്പിനും ശ്രമം നടന്നു. മൊബൈൽ പിടിച്ചുവാങ്ങാൻ ശ്രമിച്ചത് സഹായിയായ ശാന്തനാണ്. പ്രദീപാണ് വാതിൽ അടച്ചത്. ശാന്തനാണ് സ്ത്രീയെ കാറിൽ കയറ്റി കൊണ്ടുപോയത്. തനിക്ക് വട്ടെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് വിശദീകരണം നടത്തുന്നതെന്നും ബിന്ദു മേനോൻ പറഞ്ഞു