സ്വർണപ്പാളി വിവാദത്തിൽ ഗൂഢാലോചന നടന്നു; കുറ്റം ചെയ്തവരെല്ലാം പെടുമെന്ന് മുഖ്യമന്ത്രി
ശബരിമല സ്വർണപ്പാളി വിവാദത്തിൽ വ്യക്തമായ ഗൂഢാലോചന നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പ സംഗമത്തെ ഇകഴ്ത്തിക്കാണിക്കാനുള്ള നീക്കമാണ് നടന്നത്. ഗൂഢാലോചനയിൽ നേരിട്ടും പുറമെ നിന്നും പങ്കാളികളായവരുടെ വിവരം അന്വേഷണത്തിലൂടെ പുറത്തുവരട്ടെ. ദേവസ്വം ബോർഡിന് വീഴ്ചയുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
ശബരിമലയിൽ എന്ത് ക്രമക്കേടാണ് നടന്നതെന്ന് അന്വേഷിക്കാനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. അതിന്റെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശബരിമലയിൽ കുറ്റം ചെയ്തവരെല്ലാം നിയമത്തിന്റെ കരങ്ങളിൽ പെടുമെന്നതിൽ സംശയിക്കേണ്ടതില്ല. ഹൈക്കോടതി അത്തരമൊരു നിലപാട് എടുത്തപ്പോൾ തന്നെ സർക്കാർ ആവശ്യമായ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു
അന്വേഷണത്തെ കുറിച്ച് ദേവസ്വം ബോർഡും ദേവസ്വം വകുപ്പും വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാരും ഹൈക്കോടതിയും ഒരേ കാഴ്ചപ്പാടിലാണ്. കുറ്റം ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അവർ നിയമത്തിന്റെ വഴിക്ക് എത്തും. ദേവസ്വം ബോർഡിന് വീഴ്ചയുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.