{"vars":{"id": "89527:4990"}}

മൂന്നാമത്തെ ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
 

 

മൂന്നാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. യുവതി വിവാഹിതയാണെന്ന് അറിയാതെ സൗഹൃദത്തിൽ ആയെന്നാണ് ജാമ്യഹർജിയിലെ പ്രധാന വാദം. ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. തിരുവല്ലയിലെ ഹോട്ടൽ മുറി ബുക്ക് ചെയ്തത് യുവതിയാണെന്നും പ്രതിഭാഗം വാദിക്കുന്നു

സമാനമായ മറ്റൊരു കേസിൽ കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. ഇപ്പോൾ വേറൊരു കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണെന്നും രാഹുൽ വാദിക്കും. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാൽ സെഷൻസ് കോടതിയെ സമീപിക്കാനാണ് നീക്കം. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിലാണ്

രാഹുലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള അപേക്ഷ അന്വേഷണ സംഘം ഇന്ന് കോടതിയിൽ നൽകിയേക്കും. രാഹുലിന്റെ ഉറ്റ സുഹൃത്ത് ഫെനി നൈനാനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനുള്ള ആലോചന എസ്‌ഐടിക്കുണ്ട്. ഇന്നലെ രാത്രി അന്വേഷണ സംഘം തിരുവല്ലയിലെ ഹോട്ടലിലെത്തി പ്രാഥമിക തെളിവ് ശേഖരണം നടത്തിയിരുന്നു.