{"vars":{"id": "89527:4990"}}

തിരുവനന്തപുരം മോദിയെന്ന് രേവന്ത്;നിരാകരിക്കുന്നുവെന്ന് മുഖ്യമന്ത്രി; വാദ പ്രതിവാദങ്ങള്‍ തുടരുന്നു

 

പരസ്പരം വാദപ്രതിവാദങ്ങള്‍ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും. പിണറായി വിജയനെ 'തിരുവനന്തപുരം മോദി' എന്നായിരുന്നു രേവന്ത് റെഡ്ഡി വിശേഷിപ്പിച്ചത്. 'ബൈ ബൈ പിണറായി' മുദ്രവാക്യവും രേവന്ത് റെഡ്ഡി മുഴക്കി. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി നൂറനാട് പ്രചാരണം നടത്തുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് രേവന്ത് റെഡ്ഡി മറുപടി നല്‍കിയത്. കേരളത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാണിച്ചപ്പോള്‍ തന്നെ മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയാണ് പിണറായി ചെയ്‌തതെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനുള്ള മറപടിയുമായി മുഖ്യമന്ത്രിയും രംഗത്തെത്തി. 'പ്രിയപ്പെട്ട ശ്രീ രേവന്ത്' എന്ന് സംബോധന ചെയ്ത് എക്സിലൂടെയായിരുന്നു സന്ദേശം. രാഷ്ട്രീയ അഭിപ്രായവ്യത്യാസം സ്വാഭാവികമാണെന്നും വ്യക്തിപരമായി അധിക്ഷേപിച്ചല്ല വിയോജിപ്പ് പ്രകടിപ്പിക്കേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്തരം സമീപനത്തെ താന്‍ നിരാകരിക്കും. രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്ക്ക് വസ്തുതയുടെ പിന്‍ബലമില്ലെന്നും അദ്ദേഹം ആരോപിച്ചു.

രേവന്ത് റെഡ്ഡിയുടെ 'പോ മോനെ വിജയാ' പരാമര്‍ശത്തിലൂടെയാണ് വാദപ്രതിവാദങ്ങള്‍ക്ക് തുടക്കമായത്. ഇതിന് 'ഡാഷ് മോനേ രേവന്താ…വിശദമായ മറുപടി വരുന്നുണ്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

'മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ സാധാരണ രീതിയില്‍ കാണിക്കേണ്ട മര്യാദകളുണ്ട്. അതിനൊക്കെ ചേര്‍ന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഇടപെടലെന്ന് സ്വയം ചിന്തിക്കട്ടെ. അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തില്‍ ഞാനും പരസ്യമായി തന്നെ മറുപടി പറയാന്‍ പോകുന്നുണ്ട്. ആ മറുപടി കൊടുക്കും. ഇപ്പോള്‍ വിശദമായി പറയുന്നില്ല. അതിനാല്‍ ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്', എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു രേവന്ത് റെഡ്ഡിയുടെ 'പോ മോനെ ദിനേശാ' പരാമര്‍ശം. നേമത്തെ സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു മലയാളത്തില്‍ രേവന്ത് റെഡ്ഡിയുടെ സിനിമാ ഡയലോഗ്. പിണറായി വിജയന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി പുറത്തുവിട്ടിരുന്നു. കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും കേരളത്തിലെ വികസനവും താരതമ്യം ചെയ്യാന്‍ തയ്യാറെന്നാണ് അറിയിക്കുന്നത്. രേവന്ത് റെഡ്ഡിയുടെ ഔദ്യോഗിക കത്തിലും 'നീ പോ മോനെ വിജയാ' എന്ന് ആവര്‍ത്തിക്കുന്നുണ്ട്.