രഞ്ജിത്തിനെ രക്ഷിക്കാൻ ശ്രമിച്ചവർ കുടുങ്ങും; ബോബി കുര്യനെയും ശാലിനിയെയും എസ്ഐടി ചോദ്യം ചെയ്യും
കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസില്‍ നടന്‍ ബോബി കുര്യനെ എസ്‌ഐടി ചോദ്യം ചെയ്യും. അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനിയെയും ചോദ്യംചെയ്യാന്‍ വിളിച്ചേക്കും. അറസ്റ്റ് മുന്‍കൂട്ടി കണ്ട് ഇവര്‍ രഞ്ജിത്തിനെ രക്ഷപെടുത്താന്‍ ശ്രമിച്ചെന്നാണ് സംശയം. ഒളിവിൽ പോകാൻ സഹായിച്ചെന്ന് തെളിഞ്ഞാല്‍ ഇവരെ കേസിൽ പ്രതി ചേർക്കുമെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി വ്യക്തമാക്കിയിരുന്നു
രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചെന്നും പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമാണ് ഇവർക്കെതിരെയുള്ള പ്രാഥമിക നിഗമനം. യുവനടി പരാതി നൽകിയ വിവരം അറിഞ്ഞതിന് പിന്നാലെ ബോബിയും ശാലിനിയും രഞ്ജിത്തിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നാണ് പൊലീസിന്റെ നിഗമനം.
ബോബി കുര്യനൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യം നടന്ന കാരവന്‍ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.