പാലക്കാട് മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി; നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്: പിക്കപ്പ് വാൻ കേന്ദ്രീകരിച്ച് അന്വേഷണം
പാലക്കാട്: ജില്ലയിലെ വാണിയംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. വാണിയംകുളം സ്വദേശികളായ ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. ഇവർ താമസിച്ചിരുന്ന വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിക്കിടക്കുന്ന നിലയിലാണ്. കാണാതായ മൂന്ന് പേരുടെയും മൊബൈൽ ഫോണുകൾ കഴിഞ്ഞ നാല് ദിവസമായി സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ ആശങ്കയിലായ ബന്ധുക്കൾ അയൽവാസികളെ ബന്ധപ്പെടുകയായിരുന്നു. നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഷൊർണൂർ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച ഇവരുടെ വീട്ടിൽ നിന്നും ഒരു പിക്കപ്പ് വാൻ പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വാഹനത്തിലാണ് കുടുംബം പോയതെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അതേസമയം, കാണാതായ മൂന്ന് മൊബൈൽ ഫോണുകളുടെയും അവസാന ടവർ ലൊക്കേഷൻ വീടിന്റെ പരിസരത്ത് തന്നെയാണ് കാണിക്കുന്നത് എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.