മൂന്ന് വയസ്സുകാരിയെ ക്രൂരമായി മർദിച്ച സംഭവം; മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ
 

 

നഴ്‌സറിയിൽ പോകാൻ വിസമ്മതിച്ചിന് മൂന്ന് വയസ്സുകാരിയെ ക്രൂരമായി മർദിച്ച കേസിൽ കുട്ടിയുടെ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ. ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരം വർക്കല പോലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമ പ്രകാരം മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്

ഇതിന് പുറമെ കരുതിക്കൂട്ടിയുള്ള മർദനം. ആയുധം അല്ലെങ്കിൽ എന്തെങ്കിലും സാധനം കൊണ്ടുള്ള ആക്രമണം എന്നീ വകുപ്പുകളും ഇവർക്കെതിരെ ചേർത്തിട്ടുണ്ട്. പ്ലേ സ്‌കൂളിൽ പോകാതെ പ്രതികളുമായി വിരോധമുള്ളവരുടെ വീട്ടിൽ പോയതിന്റെ ദേഷ്യത്തിലാണ് മുത്തശ്ശി കുട്ടിയെ ആ വീട്ടിൽ നിന്നും വിളിച്ചിറക്കി മർദിച്ചതെന്നും വൈകുന്നേരം വീട്ടിലെത്തിയ പിതാവും ഇതറിഞ്ഞ് കുട്ടിയെ മർദിച്ചെന്നും പോലീസ് പറയുന്നു

മുത്തശ്ശിയും അച്ഛനും കുട്ടിയെ മർദിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ദൃശ്യങ്ങൾ പകർത്തിയ അയൽവാസി പരിചയക്കാർക്ക് ഇത് കൈമാറിയതോടെ സമൂഹ മാധ്യമങ്ങളിലൂടെ ഇത് പ്രചരിച്ചു. നാട്ടുകാരനായ പൊതുപ്രവർത്തകന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.