മറ്റെന്നാള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടപടി കടുപ്പിച്ചു: എം.എ യൂസഫലിക്ക് വീണ്ടും നോട്ടീസ് കൈമാറി ഇ.ഡി

 

കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയില്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കി. മാര്‍ച്ച് 16 കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് കൈമാറണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ മാര്‍ച്ച് ഒന്നിന് യുസഫലിയെ ചോദ്യം ചെയ്യാനായി വിളിച്ചിരുന്നു. എന്നാല്‍, അദേഹം അന്ന് ഹാജരായില്ല. തുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.

കേരളത്തിലെ വിവാദമായ ലൈഫ് മിഷനില്‍ യൂസഫലിയുടെ പങ്ക് ഉയര്‍ന്നു. ഇക്കാര്യവും കൂടി ചോദിച്ച് അറിയാനാണ് ഇഡി അദേഹത്തെ വളിപ്പിച്ചിരിക്കുന്നത്. നയതന്ത്ര ബാഗേജുകള്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയതിന് പിടിയിലായ തിരുവനന്തപുരത്തെ മുന്‍ യു.എ.ഇ കോണ്‍സുലേറ്റ് ജീവനക്കാരി സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലിലാണ് യൂസഫലിയുടെ പേര് ഉയര്‍ന്നത്. സ്വപ്നയുടെ ഒരു കാലത്തെ പങ്കാളിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശിവശങ്കരനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ശിവശങ്കരനും നയതന്ത്ര ബാഗേജ് ദുരുപയോഗം ചെയ്ത് സ്വര്‍ണക്കടത്ത് നടത്തിയതിന് അറസ്റ്റിലായിരുന്നു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ കോടികളുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നാണ് കേസ്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയാണ് കേസില്‍ ശിവശങ്കറിനെ കുടുക്കിയത്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4 കോടി രൂപയോളം കോഴ നല്‍കിയെന്നായിരുന്നു നിര്‍മാണ കരാറുകാരനായിരുന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ ഒരു പങ്കാണ് തന്റെ അക്കൗണ്ടില്‍ കണ്ടെത്തിയ തുകയെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു.