നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകൾ: 2.71 കോടി വോട്ടർമാർ വിധി എഴുതും
കേരളം നാളെ പോളിങ് ബൂത്തിലേക്ക്. ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2.71 കോടി വോട്ടർമാരാണ് നാളെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
കലാശക്കൊട്ടിന് ശേഷം നിശബ്ദ പ്രചാരണം
ആവേശം കൊടുമുടി കയറിയ പരസ്യപ്രചാരണത്തിന് ഇന്നലെ വൈകുന്നേരം ആറിന് 'കലാശക്കൊട്ടോടെ' സമാപ്തിയായിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച വൈകുന്നേരം ആറ് മണി മുതൽ സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്‍റെ (Silent Period) മണിക്കൂറുകളിലേക്ക് കടന്നു. വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയുള്ള ഈ സമയത്ത് മാധ്യമങ്ങൾ വഴിയോ പൊതുയോഗങ്ങൾ വഴിയോ ഉള്ള പ്രചാരണങ്ങൾക്ക് കർശന വിലക്കുണ്ട്.
പത്രസമ്മേളനങ്ങൾ, അഭിമുഖങ്ങൾ എന്നിവ പാടില്ലെന്ന് രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് സ്ഥാനാർത്ഥികളും പ്രവർത്തകരും വീടുകൾ കയറിയും വ്യക്തിപരമായ ബന്ധങ്ങൾ പുതുക്കിയും വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട നിശബ്ദ പ്രചാരണത്തിലാണ്.
പോളിങ് സ്റ്റേഷനുകളും ഉദ്യോഗസ്ഥരും
സംസ്ഥാനത്താകെ 30,495 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടർപട്ടികയിലെ പ്രത്യേക പുതുക്കലിന് (SIR) ശേഷം കാസർകോട്, കണ്ണൂർ, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിൽ 24 അനുബന്ധ പോളിങ് സ്റ്റേഷനുകൾ കൂടി അധികമായി ഒരുക്കിയിട്ടുണ്ട്. ഇതിൽ 352 ബൂത്തുകൾ പൂർണ്ണമായും വനിതകളും 37 ബൂത്തുകൾ ഭിന്നശേഷിക്കാരും നിയന്ത്രിക്കും.
തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനായി 1.46 ലക്ഷം പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെ വിന്യസിച്ചു. ക്രമസമാധാന പാലനത്തിനായി 76,000 പോലീസ്-കേന്ദ്ര സേനാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. പ്രശ്നക്കാരായ 2,000 പേരെ കരുതൽ തടങ്കലിലാക്കുകയും തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച 3,400 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുകയും ചെയ്തു.
മറ്റ് പ്രധാന വിവരങ്ങൾ
- വോട്ടിങ് സമയം: ഏപ്രിൽ 9-ന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ.
- ഹോം വോട്ടിങ്: 98 ശതമാനം പൂർത്തിയായി.
- എമർജൻസി സർവീസ് വോട്ടിങ്: 95 ശതമാനം പൂർത്തിയായി.
- ഡ്രൈ ഡേ: ചൊവ്വാഴ്ച വൈകുന്നേരം 6 മുതൽ വ്യാഴാഴ്ച വൈകുന്നേരം 6 വരെ മദ്യവിൽപന നിരോധിച്ചു.
- എക്സിറ്റ് പോൾ വിലക്ക്: ഏപ്രിൽ 9 രാവിലെ 9 മുതൽ ഏപ്രിൽ 29 വൈകുന്നേരം 6:30 വരെ.
പുതിയ ക്രമീകരണങ്ങൾ
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണ 30 പുതിയ സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പോളിങ് സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ സൂക്ഷിക്കാനുള്ള സൗകര്യം ഇതിലൊന്നാണ്. കടുത്ത ചൂട് പരിഗണിച്ച് വോട്ടർമാർക്കായി വെള്ളവും ഫാൻ സൗകര്യങ്ങളും ബൂത്തുകളിൽ ഏർപ്പെടുത്തും. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയും ഉണ്ടായിരിക്കും. വോട്ടെടുപ്പ് പ്രക്രിയ ഒരു ഉത്സവ പ്രതീതി ജനിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നും എല്ലാവരും വോട്ട് ചെയ്യാൻ മുന്നോട്ട് വരണമെന്നും രത്തൻ യു. ഖേൽക്കർ അഭ്യർത്ഥിച്ചു.