മേയറില്‍ ട്വിസ്റ്റ്; തിരുവനന്തപുരത്ത് വി വി രാജേഷ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിത്വത്തിൽ വൻ ട്വിസ്റ്റ്. വി വി രാജേഷ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയാകും. മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കാന്‍ ബിജെപിയില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ നടന്നിരുന്നത്.
എന്നാൽ ഒരു വിഭാഗം എതിർപ്പുയർത്തുകയായിരുന്നു. നേതാക്കളുടെ അനുനയശ്രമത്തിനൊടുവില്‍ ആർ ശ്രീലേഖ ജില്ലാ കമ്മിറ്റി ഓഫീസിലെ യോഗത്തിനെത്തി. ജില്ലാ അധ്യക്ഷന്‍ അടക്കമുള്ളവർ വീട്ടിലെത്തി കണ്ടാണ് അനുനയ ശ്രമങ്ങള്‍ നടത്തിയത്. പ്രഖ്യാപനം വരും വരെ പരസ്യ പ്രതികരണം ഉണ്ടാവരുതെന്ന് ശ്രീലേഖയോട് നേതൃത്വം അഭ്യർഥിച്ചു. ശ്രീലേഖ ഡെപ്യൂട്ടി മേയറാകാനും സാധ്യതയില്ലെന്നാണ് വിവരം.
ഏത് പ്രതിസന്ധിയിലും ഒപ്പം നിന്നിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ 45 വർഷത്തിന് ശേഷം ആദ്യമായാണ് എൽഡിഎഫിന്‍റെ കയ്യിൽനിന്ന് പോയത്. കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായായിരുന്നു ബിജെപിയുടെ മുന്നേറ്റം. ആകെയുള്ള 101 സീറ്റിൽ എൻഡിഎ 50 സീറ്റ് നേടിയപ്പോൾ എൽഡിഎഫ് 29 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു. യുഡിഎഫ് 19 സീറ്റുമായി മൂന്നാം സ്ഥാനത്തേക്ക് പോയി. രണ്ട് സ്വതന്ത്രരാണ് ജയിച്ചത്. വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കഴിഞ്ഞ തവണ 51 സീറ്റായിരുന്നു എൽഡിഎഫ് നേടിയത്. എൻഡിഎ 34 സീറ്റ് നേടിയപ്പോൾ 10 സീറ്റായിരുന്നു യുഡിഎഫിന്.