{"vars":{"id": "89527:4990"}}

വീണയുടെ ഒരു അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്, നിങ്ങള്‍ പറയുന്ന വലിയ നമ്പറൊന്നും ഇല്ല: ഇഡി റെയ്ഡില്‍ പ്രതികരിച്ച് പിണറായി വിജയൻ

 

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധനയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മകള്‍ വീണയുടെ ഒരു അക്കൗണ്ട് മരവിപ്പിച്ചെന്നും നിങ്ങള്‍ പറയുന്ന വലിയ നമ്പര്‍ ഒന്നും ഇല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. തന്നോട് ഇ ഡി ഉദ്യോഗസ്ഥര്‍ ഒന്നും ചോദിച്ചില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി

ഇ ഡി ഉദ്യോഗസ്ഥരുടെ കാറിന്റെ ചില്ല് തകര്‍ത്തത് അടക്കം സിപിഐഎം അണികള്‍ നടത്തിയ ആക്രമണത്തെ പിണറായി വിജയന്‍ ന്യായീകരിച്ചു. ശാന്തമായാണ് ആളുകള്‍ ഇരുന്നത് എന്നായിരുന്നു പ്രതികരണം. ഇ ഡി റെയ്ഡില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിലും പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കി.

മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കണം. ഞാന്‍ പറയേണ്ടതല്ലല്ലോ. രാജ്യത്തെ ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് നേരെ കഠിനമായ നീക്കങ്ങളാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നത്. അതിന് ഇ ഡിയെ ഏറ്റവും വൃത്തികെട്ട രീതിയില്‍ ഉപയോഗിക്കുകയാണ്. ഇത് പലര്‍ക്ക് നേരെയും ഉപയോഗിച്ചിട്ടുണ്ട്. സ്വന്തം കാര്യത്തില്‍ വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രതികരിക്കുന്നത്. മറ്റുള്ളവരുടെ കാര്യത്തിലാകുമ്പോള്‍ പ്രതികരണം ഇല്ല. അരവിന്ദ് കെജ്‌രിവാളാണ് ഉദാഹരണം. അതിനാലാണ് ഈ നടപടി വന്നപ്പോള്‍ സ്റ്റാലിനും കെജ്രിവാളും കോണ്‍ഗ്രസ് സ്വീകരിക്കുന്ന നടപടിയെ ആക്ഷേപിച്ചത്. ഇതെല്ലാം കണ്ടിട്ടും കോണ്‍ഗ്രസിന് വലിയ മാറ്റമൊന്നുമില്ല. അത് രാജ്യത്തിന്റെ വസ്തുതകള്‍ക്ക് ചേരാത്ത നിലപാടാണ്. ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ പരമാവധി യോജിക്കണം. അതിനോട് സങ്കുചിതമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്', എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.