ടീച്ചറെ എന്റെ സ്‌നേഹാദരങ്ങൾ അറിയിക്കുന്നു; ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച് വി എം സുധീരൻ

സംസ്ഥാനത്തെ കൊവിഡ് ചികിത്സാ സംവിധാനത്തെയും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെയും അഭിനന്ദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ടതിന്
 

സംസ്ഥാനത്തെ കൊവിഡ് ചികിത്സാ സംവിധാനത്തെയും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെയും അഭിനന്ദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ടതിന് ശേഷം ഫേസ്ബുക്ക് വഴിയാണ് സുധീരന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം

കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഞാനും ലതയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയോട് യാത്ര പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ വിശ്രമം വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം അംഗീകരിച്ച് മുന്നോട്ടു പോകുകയാണ്.

ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചത്.എല്ലാ ക്രമീകരണങ്ങളും ചെയ്ത സൂപ്രണ്ട് ഡോ.ഷർമ്മദ്, ഇൻഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോ. അരവിന്ദൻ, കോവിഡ് നോഡൽ ഓഫീസർ ഡോ. സന്തോഷ് എന്നിവരോടും എന്നെ പരിശോധിച്ച ബന്ധപ്പെട്ട മറ്റു വകുപ്പുകളിലെ എല്ലാ ഡോക്ടർമാരോടും പ്രത്യേകം നന്ദി പറയുന്നു. സദാ സേവന സന്നദ്ധരായ സിസ്റ്റേഴ്സിനോടും ടെക്നീഷ്യൻസിനോടും മറ്റ് എല്ലാ വിഭാഗത്തിൽപ്പെട്ട സ്റ്റാഫിനോടുമുള്ള കടപ്പാട് അറിയിക്കുന്നു. വിഐപി കൺസൾട്ടന്റ് ഡോ. ഹരികൃഷ്ണന്റെ സജീവ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.
എന്റെ ആരോഗ്യപ്രശ്നങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന മെഡിസിൻ വിഭാഗത്തിലെ ഡോ. സുരേഷിന്റെ അതാത് സമയങ്ങളിലുള്ള ഇടപെടലുകൾ എനിക്ക് എന്നും ആത്മവിശ്വാസം പകരുന്നതാണ്. ഇതിനെല്ലാം പുറമേ രുചിയും മണവും അനുഭവപ്പെടാത്ത ഈ അവസരത്തിൽ ഇഷ്ടപ്പെട്ട വിഭവങ്ങൾ ഒരുക്കി തന്ന കാന്റീൻലെ സജീവനെയും സഹപ്രവർത്തകരെയും സന്തോഷത്തോടെ മനസ്സിൽ കാണുന്നു. ആശുപത്രിവാസക്കാലത്ത് ആവശ്യമുള്ള സാധനസാമഗ്രികൾ എത്തിച്ചു തരുന്നതിൽ നിതാന്തജാഗ്രത പുലർത്തിയ കുമാരപുരം രാജേഷിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
കോവിഡ് പോസിറ്റീവ് ആയി എന്ന് ഞാനറിഞ്ഞ് അരമണിക്കൂറിനകം തന്നെ ബഹു ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഫോണിലൂടെ വിവരങ്ങൾ അന്വേഷിച്ചിരുന്നു. മെഡിക്കൽ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ എന്റെ സ്നേഹാദരങ്ങൾ അറിയിക്കുന്നു…