പ്രതിപക്ഷത്ത് ഉപനേതാവും വേണം; പദവിക്കായി അവകാശവാദമുന്നയിക്കാൻ സി.പി.ഐ
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇടത് മുന്നണിയിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാൻ സിപിഐ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് മാത്രമല്ല ഉപനേതാവും വേണമെന്ന് ആവശ്യപ്പടും. മുന്നണി നേതൃത്വം ഒരാളിലേക്ക് ചുരുങ്ങാതിരിക്കാൻ ആണ് ആവശ്യം ഉന്നയിക്കുന്നത്. സിപിഐയുടെ നിയമസഭാ കക്ഷി നേതാവായി കെ.രാജനെ നിശ്ചയിച്ചു. പി പ്രസാദിനെ നിയമസഭാ കക്ഷി ഉപ നേതാവായും ജി ആർ അനിലിനെ പാർട്ടി വിപ്പായും നിശ്ചയിച്ചു. കെ കെ വത്സരാജ് ആണ് നിയമസഭാ കക്ഷി സെക്രട്ടറിയാകും.
തോൽവിക്ക് കാരണം പിണറായി വിരുദ്ധ വികാരമെന്ന വിലയിരുത്തലിലാണ് സിപിഐ. പാർട്ടിയിലെ എതിർ ശബ്ദങ്ങളെ അടിച്ചമർത്തിയത് തിരിച്ചടിക്ക് വഴിവെച്ചു എന്നും വിമർശനം. സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ചയ്ക്ക് ഉത്തരവാദി നേതൃത്വമെന്നും സിപിഐ നേതൃയോഗങ്ങളിൽ വിമർശനമുണ്ടായി.പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിൽ സിപിഐ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്.
ഇടതുകോട്ടകളിൽ ഉൾപ്പെടെ നേരിട്ട വൻ പരാജയത്തിൽ ആത്മപരിശോധനയ്ക്ക് ഒരുങ്ങുകയാണ് സിപിഐഎമ്മും സിപിഐയും. പരാജയം അപ്രതീക്ഷിതമെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചു ചേർക്കുമെന്നും പാർട്ടി അംഗങ്ങൾക്ക് നിർഭയമായി അഭിപ്രായം പറയാമെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.