പശ്ചിമേഷ്യൻ സംഘർഷം: കരിപ്പൂരിൽ ഇന്ന് റദ്ദാക്കിയത് 40 സർവീസുകൾ, കൊച്ചിയിലേക്ക് 15 സമാശ്വാസ സർവീസുകൾ
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് റദ്ദാക്കിയത് 40 സർവീസുകളാണ്. കരിപ്പൂരിൽ നിന്നുള്ള 20 സർവീസുകളും കരിപ്പൂരിൽ എത്തേണ്ട 20 സർവീസുകളുമാണ് റദ്ദാക്കിയത്. ഫ്‌ളൈനാസ്, സലാം എയർ എന്നിവ പതിവ് സർവീസ് നടത്തി
അതേസമയം ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാനുള്ള സമാശ്വാസ സർവീസുകൾ തുടരും. ഏകദേശം 15 സർവീസുകൾ കൊച്ചിയിലെത്തും. സന്ദർശകരായി എത്തിയവരെയും വിസ കാലാവധി അവസാനിക്കാറായി കുടുങ്ങിയവരെയും തിരികെ എത്തിക്കാനാണ് അടിയന്തര സർവീസുകൾ നടത്തുക
എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബൈ, എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ് എയർ തുടങ്ങിയ വിമാന കമ്പനികൾ കൊച്ചി, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്ക് സമാശ്വാസ സർവീസുകൾ നടത്തുന്നത് തുടരും. സാധാരണ സർവീസുകൾ പൂർണമായി തുടങ്ങാൻ വ്യോമമേഖല ശാന്തമാകുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയിപ്പ്.