പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല; കേന്ദ്രത്തിന്റേത് ആർഎസ്എസ് അജണ്ടയെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പിലാക്കാനായി കേന്ദ്ര സർക്കാർ വഞ്ചന ഒളിച്ചു വച്ചിരിക്കുന്ന പദ്ധതിയാണ് പിഎം ശ്രീയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിൽ ഒരു കാരണവശാലും പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (AKSTU) സംഘടിപ്പിച്ച മതേതര വിദ്യാഭ്യാസ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിറ്റ്ലറുടെ 'കാച്ച് ദെം യങ്' (ചെറുപ്പത്തിലേ അവരെ പിടിക്കൂ) എന്ന ഫാസിസ്റ്റ് നിലപാടാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ആർഎസ്എസും നടപ്പിലാക്കാൻ ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ മതേതര ലക്ഷ്യത്തെ പിന്നോട്ട് വലിക്കുന്നതാണ് ഈ അജണ്ട. പ്രധാനമന്ത്രിയും കൂട്ടരും പറയുന്നതല്ല മതേതര ഇന്ത്യയുടെ വിദ്യാഭ്യാസ അജണ്ടയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകാൻ എൽഡിഎഫ് ശ്രമിച്ചത് അറിഞ്ഞോ അറിയാതെയോ ചെയ്ത വലിയൊരു വീഴ്ചയായിരുന്നു. എന്നാൽ ആ തെറ്റ് തിരിച്ചറിഞ്ഞപ്പോൾ ഇടതുപക്ഷം അത് തിരുത്തിയിട്ടുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ഒപ്പിട്ട ധാരണാപത്രത്തിന് വെറും പേപ്പറിന്റെ വില മാത്രമേയുള്ളൂ. ഭരണഘടനയുടെ ആർട്ടിക്കിൾ 299 പ്രകാരം അതിന് യാതൊരു നിയമസാധുതയുമില്ല. ധാരണാപത്രത്തിന്റെ പേരിൽ എൽഡിഎഫ് സർക്കാർ കേന്ദ്രത്തിൽ നിന്നും ഒരു ചില്ലിക്കാശ് പോലും കൈപ്പറ്റിയിട്ടില്ലെന്നും, യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. യുഡിഎഫ് ഉയർത്തിക്കാട്ടുന്ന കണക്കുകൾ പിഎം ശ്രീയുടേതല്ല, മറിച്ച് സമഗ്ര ശിക്ഷാ കേരളയുടെ (SSK) ഫണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.