സിഐ പ്രതാപചന്ദ്രനെതിരെ മജിസ്‌ട്രേറ്റ്തല അന്വേഷണം ആവശ്യപ്പെട്ട് മർദനമേറ്റ യുവതി കോടതിയിൽ
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഗർഭിണിയെ മർദിച്ച സംഭവത്തിൽ സസ്‌പെൻഷന് പിന്നാലെ സി ഐ കെജി പ്രതാപചന്ദ്രന് എതിരെ കൂടുതൽ നടപടിക്ക് സാധ്യത. പ്രതാപചന്ദ്രനെതിരെ തുടർ നിയമനടപടിയുമായി നീങ്ങാനാണ് മർദനമേറ്റ തൊടുപുഴ സ്വദേശി എൻ ജെ ഷൈമോളുടെയും, ഭർത്താവ് ബെൻജോ ബേബിയുടെയും തീരുമാനം. പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ തെളിവായി ഹാജരാക്കി മജിസ്‌ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാർ കോടതിയെ സമീപിച്ചു.
ഹർജി അടുത്ത മാസം 17ലേക്ക് മാറ്റി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഷൈമോൾ ഹർജി നൽകിയത്. ഷൈമോളുടെയും, ഭർത്താവ് ബെൻജോ ബേബിയുടെയും നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെയായിരുന്നു കെ ജി പ്രതാപചന്ദ്രന് സസ്‌പെൻഷൻ. മർദനം നേരിട്ട എൻ ജെ ഷൈമോൾക്കും ഭർത്താവ് ബെൻജോ ബേബിക്കുമെതിരായി പോലീസ് പറഞ്ഞ വാദങ്ങളും പൊളിഞ്ഞിരുന്നു
പ്രതാപചന്ദ്രൻ സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് ആരോപണം. 2023ൽ ജോലിക്കിടയിൽ ഒരു പാലത്തിന് സമീപത്ത് ഇരിക്കുകയായിരുന്ന സ്വിഗ്ഗി ജീവനക്കാരൻ റിനീഷിനെ അകാരമായി സിഐ മർദിച്ചിരുന്നു. പോലീസ് നടപടി ചോദ്യം ചെയ്തതോടെ വീണ്ടും മർദിച്ചതായി റിനീഷ് പറഞ്ഞു.