ചെന്നിത്തലയുടെ കള്ളവോട്ട് ആരോപണം ബൂമറാങ്ങായി;കോൺഗ്രസുകാരെന്ന് കുമാരിയും കുടുംബവും

കള്ളവോട്ട് ആരോപണം ഉന്നയിച്ച് സ്വയം വെട്ടിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസർകോട് ഉദുമ മണ്ഡലത്തിൽ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തിൽ അഞ്ച് തവണ
 

കള്ളവോട്ട് ആരോപണം ഉന്നയിച്ച് സ്വയം വെട്ടിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസർകോട് ഉദുമ മണ്ഡലത്തിൽ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തിൽ അഞ്ച് തവണ ചേർക്കപ്പെട്ടിട്ടുണ്ടെന്നും കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ടറൽ ഐഡി കാർഡുകളുണ്ടെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

എന്നാൽ തങ്ങൾ കോൺഗ്രസുകാരാണെന്ന് കുമാരിയും കുടുംബവും പറഞ്ഞതോടെയാണ് ചെന്നിത്തല സ്വയം വെട്ടിലായത്. വോട്ട് ചേർത്തത് കോൺഗ്രസ് പ്രവർത്തകരാണ്. കാര്യമറിയാതെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണമെന്നും കുമാരിയുടെ ഭർത്താവ് പറഞ്ഞു

ലിസ്റ്റിൽ ഒന്നിലധികം തവണ പേര് വന്നത് ഞങ്ങളാരും അറിഞ്ഞില്ല. ഉദ്യോഗസ്ഥരുടെ തെറ്റുകൊണ്ടാണ് കൂടുതൽ തവണ പേര് ലിസ്റ്റിൽ വന്നത്. പരമ്പരാഗതമായി കോൺഗ്രസിന് വോട്ട് ചെയ്യുന്നവരാണെന്നും കുമാരി പറഞ്ഞു

തിരുവനന്തപുരം സ്വദേശിയായ കുമാരിയും കുടുംബവും 13 വർഷമായി പെരിയയിലാണ് താമസം. കോൺഗ്രസിന്റെ പഞ്ചായത്തംഗം ശശിയാണ് ഇവരുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കാൻ സഹായം ചെയ്തത്.