ഡ്രൈവറുടെ ആത്മഹത്യ: കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ധനസഹായവുമായി സ്‌കൂൾ

തിരുവനന്തപുരത്ത് ജോലി നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവര് ആത്മഹത്യചെയ്ത സംഭവത്തില് ആരോപണവിധേയരായ സ്കൂള് മാനേജ്മെന്റ് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ശ്രീകാര്യം ഇടവക്കോട് സ്വദേശിയായ ശ്രീകുമാര് ആണ്
 

തിരുവനന്തപുരത്ത് ജോലി നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവര്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ സ്‌കൂള്‍ മാനേജ്മെന്റ് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

ശ്രീകാര്യം ഇടവക്കോട് സ്വദേശിയായ ശ്രീകുമാര്‍ ആണ് ഇന്ന് രാവിലെ ഓട്ടോറിക്ഷക്കുള്ളില്‍ കയറി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ശ്രീകാര്യം ചെമ്പക സ്‌കൂളിലെ ബസ് ഡ്രൈവറായിരുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തില്‍ സ്‌കൂളിന് സമീപം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സഹപ്രവര്‍ത്തകരുടെ വാദം.

പതിനാറ് വര്‍ഷമായി കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡ്രൈവര്‍മാരും ആയമാരും ഉള്‍പ്പടെ 61 പേരെ ആറു മാസം മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇക്കൂട്ടത്തില്‍ ശ്രീകുമാറും ഭാര്യയും ഉണ്ടായിരുന്നു.

തൊഴിലാളികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ഔട്ട്സോഴ്സിങ് ഏജന്‍സി വഴി ഇവര്‍ക്ക് ജോലി നല്‍കാമെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. അതിന്റെ ഭാഗമായി സ്‌കൂള്‍ തുറന്നപ്പോള്‍ ജോലിക്ക് എത്തിയതായിരുന്നു ശ്രീകുമാര്‍. എന്നാല്‍ തനിക്ക് പകരം മറ്റുചിലര്‍ ജോലിക്ക് കയറിയതോടെ ജോലി നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ ശ്രീകുമാര്‍ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം.

അതേസമയം ഡ്രൈവര്‍ ശ്രീകുമാറിനെയും ഭാര്യയെയും കഴിഞ്ഞ ആഴ്ച തിരിച്ചെടുത്തിരുന്നെന്ന് സകൂള്‍ മാനേജുമെന്റ് വ്യക്തമാക്കി. ലേബര്‍ ഓഫീസറുടെ സാനിധ്യത്തില്‍ ചര്‍ച്ച നടത്തിയായിരുന്നു തീരുമാനം. ശ്രീകുമാറിന്റെ ആത്മഹത്യ സ്‌കൂളുമായി ബന്ധപ്പെട്ടതല്ലെന്നും മാനേജുമെന്റ വ്യക്തമാക്കി. മാനേജ്മെന്റിന്റെ വാദങ്ങള്‍ മുന്‍ ജീവനക്കാര്‍ അംഗീകരിക്കുന്നില്ല. പ്രശ്നത്തില്‍ കളക്ടര്‍ ഇടപെടണമെന്നും ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.