{"vars":{"id": "89527:4990"}}

സ്ഫോടന രംഗം ചിത്രീകരിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; കില്ലർ സിനിമയുടെ സ്റ്റണ്ട്മാൻ മരിച്ചു

 

എസ്.ജെ. സൂര്യയുടെ പുതിയ ചിത്രം കില്ലർ സിനിമയുടെ ഷൂട്ടിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ മരിച്ചു. 26 വയസുകാരനായ മാധവനാണ് മരിച്ചത്. സ്ഫോടന രംഗം ചിത്രീകരിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ സാങ്കേതിക പ്രവർത്തകരായ ശക്തിവേൽ (27), സൂര്യ (23), ദിനകരൻ (24) എന്നിവർക്ക് പരുക്കേറ്റു. ഇവരെ ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരംപൂരിലെ ബിന്നി മിൽസ് കോപ്ലക്സിൽ വച്ച് വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. വലിയ സിലിൻഡറിൽ നിന്നുള്ള കാർബൺഡൈ ഓക്സൈഡ് വാതകം ചെറിയ സിലിൻഡറിലേക്ക് മാറ്റുമ്പോഴാണ് പൊട്ടത്തെറിയുണ്ടായത്. ഗുരതരമായി പരുക്കേറ്റ സാങ്കേതിക പ്രവർത്തകരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാധവന്‍റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു. സൈറ്റിലേക്ക് സിലിണ്ടർ വിതരണം ചെയ്ത ആളും സൂപ്പർവൈസറും അറസ്റ്റിലായി.

2015ൽ‌ റിലീസ് ചെയ്ത ഇസൈ എന്ന ചിത്രത്തിന് ശേഷം എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് കില്ലർ. സിനിമയുടെ സെറ്റിൽവച്ച് ആറു മാസം മുൻപ് സൂര്യയ്ക്ക് പരുക്കേറ്റിരുന്നു. റോപ്പ് പൊട്ടി വീണ് കാലിനാണ് പരുക്കേറ്റത്. പൊട്ടിത്തെറിയുടെ യഥാര്‍ഥ കാരണം കണ്ടെത്തുമെന്നും ഷൂട്ടിങ് സമയത്ത് സ്ഥലത്ത് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിങ് താല്‍കാലികമായി നിര്‍ത്തിവച്ചു. അപകട സമയത്ത് സൂര്യ സ്ഥലത്തുണ്ടായിരുന്നോ എന്നതില്‍ വ്യക്തതയില്ല. ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്.