കൺമുന്നിലിട്ട് സ്ത്രീയെ വെടിവെച്ചു വീഴ്ത്തിയിട്ടും രക്ഷിക്കാനെത്താതെ അയൽക്കാർ; പക്ഷേ കൃത്യം മൊബൈലിൽ പകർത്തി

ഉത്തർപ്രദേശിൽ 60 വയസ്സുകാരിയെ പൊതുവഴിയിലിട്ട് വെടിവെച്ചു കൊന്നു. സംഭവം നടന്നിട്ടും ജീവൻ രക്ഷിക്കാൻ പോലും തയ്യാറാകാതെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു അയൽക്കാർ. രണ്ട് തവണയാണ് സ്ത്രീക്ക്
 

ഉത്തർപ്രദേശിൽ 60 വയസ്സുകാരിയെ പൊതുവഴിയിലിട്ട് വെടിവെച്ചു കൊന്നു. സംഭവം നടന്നിട്ടും ജീവൻ രക്ഷിക്കാൻ പോലും തയ്യാറാകാതെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു അയൽക്കാർ. രണ്ട് തവണയാണ് സ്ത്രീക്ക് വെടിയേറ്റത്.

ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് സംഭവം. പൊതുവഴിയിൽ വെച്ച് യുവാവ് സ്ത്രീക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് നിലത്തുവീണ ഇവർ കരഞ്ഞ് രക്ഷപ്പെടുത്താനായി ആളുകളെ വിളിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഒരുവിധം എഴുന്നേറ്റ ഇവർ വീടിനുള്ളിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമതും വെടിയേറ്റത്.

രണ്ടാമത് വെടിയേറ്റതോടെ സ്ത്രീ മരിച്ചുവീഴുകയായിരുന്നു. ഇത്രയും മൊബൈലിൽ ഷൂട്ട് ചെയ്യുകയായിരുന്നു അയൽക്കാരായ ആളുകൾ ചെയ്തത്. ഇതിലൊരാൾ പോലും ഇവരെ രക്ഷിക്കാനെത്തിയില്ലെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ദൃശ്യങ്ങൾ സാമുഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

മോനു എന്നയാളാണ് സ്ത്രീയെ വെടിവെച്ചു കൊന്നത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അതേസമയം സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.