ജലന്ധറിലെ ലവ്‌ലി യൂണിവേഴ്‌സിറ്റിയിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ; വൻ പ്രതിഷേധം
 

 

ജലന്ധറിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശിയായ വിദ്യാർഥിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം മരണവിവരം മറച്ചുവെക്കാൻ സർവകലാശാല അധികൃതർ ശ്രമിച്ചെന്ന് ആരോപിച്ച് വിദ്യാർഥികൾ വൻ പ്രതിഷേധവുമായി രംഗത്തുവന്നു

രാത്രി മുഴുവൻ വിദ്യാർഥികൾ ക്യാമ്പസിൽ പ്രതിഷേധിച്ചു. വിശദമായ അന്വേഷണം നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. ബിടെക് ഒന്നാം വർഷ വിദ്യാർഥിയാണ് മരിച്ചത്. പത്ത് ദിവസത്തിനിടെ ക്യാമ്പസിലുണ്ടാകുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. 

എന്നാൽ വിദ്യാർഥിയുടെ ആത്മഹത്യ വ്യക്തിപരമായ കാരണങ്ങളാലാണെന്ന് പോലീസിനെ ഉദ്ധരിച്ച് സർവകലാശാല അറിയിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും സർവകലാശാല അറിയിച്ചു.