ഇരട്ട സ്‌ഫോടനം: രാഹുൽ ഗാന്ധിക്ക് കാശ്മീർ കനത്ത സുരക്ഷ, യാത്ര നിർത്തില്ലെന്ന് കോൺഗ്രസ്
 

 

ഇരട്ട സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ ജമ്മു കാശ്മീർ. കസ്റ്റഡിയിലെടുത്ത ആറ് പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. വിവിധ ഏജൻസികൾ ചേർന്ന് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പിടികൂടിയവർക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം എൻഐഎക്ക് കൈമാറിയേക്കുമെന്നാണ് വിവരം

നേരത്തെ റിപബ്ലിക് ദിനത്തിന് മുമ്പ് കാശ്മീർ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജമ്മുവിലൂടെ കടന്നുപോകുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. അതേസമയം യാത്ര നിർത്തില്ലെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.   

സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിക്കും. കേന്ദ്രസേനക്കൊപ്പം ജമ്മു കാശ്മീർ പോലീസിനെയും അധികമായി നിയോഗിക്കും. യാത്രാ സംഘം ഹിരാ നഗറിൽ നിന്ന് ദഗർ ഹവേലിയിലേക്ക് നീങ്ങുകയാണ്. 21 കിലോമീറ്റർ സഞ്ചരിച്ച് സാമ്പയിൽ യാത്ര അവസാനിക്കും.