{"vars":{"id": "89527:4990"}}

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

 

ഉത്തര്‍പ്രദേശിലെ കൗശാംബിയിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതായി പരാതി. മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്ന ശസ്ത്രക്രിയയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംസ്ഥാന വനിതാ കമ്മിഷന്‍ അംഗത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം. ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏപ്രില്‍ 26 നാണ് യുവതിയെ ഗൈനക്കോളജി വിഭാഗത്തില്‍ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്ന ശസ്ത്രക്രിയയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. യുവതിയുടെ മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് പ്രചരിച്ചത്.

സ്ഥാപനത്തിന്റെ ഔദ്യോഗിക ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഗ്രൂപ്പിലാണ് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ ഈ ചിത്രങ്ങള്‍ പങ്കുവച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, ഡോക്ടര്‍മാര്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. വിവരം പുറത്തായതോടെ ഗ്രൂപ്പുകളില്‍ നിന്ന് ചിത്രങ്ങള്‍ നീക്കം ചെയ്തു.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഹരിയോം കുമാര്‍ സിങ് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ഇത് വലിയൊരു വീഴ്ചയാണെന്ന് സമ്മതിക്കുകയും ചെയ്തു. സംഭവം ഗുരുതരമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കൗശാംബി പൊലീസ് സൂപ്രണ്ട് സത്യനാരായണ്‍ പ്രജാപത് പറഞ്ഞു. ഡപ്യൂട്ടി സൂപ്രണ്ട് ശിവങ്ക് സിങ്ങിനാണ് അന്വേഷണ ചുമതല. ഓപ്പറേഷന്‍ തിയേറ്ററില്‍ ആരെല്ലാം ഉണ്ടായിരുന്നുവെന്നും ആരാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.