{"vars":{"id": "89527:4990"}}

പൂനെയിൽ കനത്ത മഴയെത്തുടർന്ന് കെട്ടിടം തകർന്നു വീണു; 16 ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു: രക്ഷാപ്രവർത്തനം തുടരുന്നു

 

മഹാരാഷ്ട്രയിലെ പൂനെയിലുണ്ടായ കനത്ത മഴയെത്തുടർന്ന് മൂന്ന് നിലകളുള്ള ഒരു ഭരണനിർവഹണ കെട്ടിടം തകർന്നു വീണു. പൂനെ പിംപ്രി-ചിഞ്ച്‌വാഡ് (Pimpri Chinchwad) കോർപ്പറേഷൻ പരിധിയിലെ മോഷിയിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിലെ കെട്ടിടമാണ് തകർന്നത്. ദുരന്തത്തിൽ ഒരു സ്വകാര്യ കമ്പനിയിലെ 16ഓളം ജീവനക്കാർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.

​കനത്ത മഴയെ തുടർന്ന് കെട്ടിടത്തിന് സമീപമുണ്ടായിരുന്ന വൻ മാലിന്യക്കൂമ്പാരം ഇടിഞ്ഞ് കെട്ടിടത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം നടക്കുമ്പോൾ 20 ഓളം പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്നും ഇതിൽ 4 പേർ രക്ഷപ്പെട്ടതായും അധികൃതർ വ്യക്തമാക്കി.

​ദേശീയ ദുരന്ത നിവാരണ സേനയും (NDRF) ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ചിലരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ടെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം. പൂനെയിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ മഴയാണ് പെയ്യുന്നത്.