അദാനി വിവാദം: പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ ബഹളം
 

 

അദാനി വിവാദത്തിൽ ഇന്നും പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേളയ്ക്കിടെ ലോക്‌സഭയും രാജ്യസഭയും പിരിഞ്ഞു. നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ കോൺഗ്രസ് അടക്കം 15 പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു. അതേസമയം അദാനിയുമായി ബന്ധപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും കോൺഗ്രസ് വിമർശനമുന്നയിച്ചു

ചോദ്യോത്തര വേള തുടങ്ങിയ ഉടൻ ചെയറിനടുത്ത് എത്തി ആം ആദ്മി എംപി സഞ്ജയ് സിംഗ് മുദ്രവാക്യം മുഴക്കി. എന്നാൽ അടിയന്തര പ്രമേയം അനുവദിക്കില്ലെന്ന നിലപാടാണ് അധ്യക്ഷൻ സ്വീകരിച്ചത്. ബഹളത്തിൽ മുങ്ങിയ ഇരുസഭകളും 12 മണി വരെ നിർത്തിവെച്ചു. 

പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേർന്നപ്പോൾ തൃണമൂൽ കോൺഗ്രസ് പങ്കെടുത്തിരുന്നില്ല. തുടർന്നാണ് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി മമതക്കെതിരെ വിമർശനമുന്നയിച്ചത്. അദാനിയും മമമതയും മോദിയും തമ്മിൽ നല്ല ബന്ധമാണെന്നും ഇതാണ് അദാനിക്കെതിരെ മമത മിണ്ടാത്തതെന്നും ചൗധരി ആരോപിച്ചു.