{"vars":{"id": "89527:4990"}}

AI-171 ദുരന്തം; താൻ ക്യാമറയിൽ പകർത്തിയ ആ വിമാനത്തിന്റെ അവസാന നിമിഷങ്ങൾ ഇപ്പോഴും ആര്യനെ വേട്ടയാടുന്നു: 'എയറോപ്ലെയ്ൻ ബോയ്' മനസ്സ് തുറക്കുന്നു

 

മേഘ്‌രാജ് (ഗുജറാത്ത്): ഒരു വർഷം മുമ്പ് വരെ ഗുജറാത്തിലെ ഒരു ഉൾഗ്രാമത്തിൽ നിന്നുള്ള സാധാരണക്കാരനായ ഒരു സ്കൂൾ വിദ്യാർത്ഥി മാത്രമായിരുന്നു ആര്യൻ അസാരി. എന്നാൽ ഇന്ന് ഗ്രാമവാസികൾക്കും അയൽപ്രദേശങ്ങളിലുള്ളവർക്കും അവൻ 'എയറോപ്ലെയ്ൻ ബോയ്' (വിമാന ബാലൻ) ആണ്. കഴിഞ്ഞ വർഷം ജൂൺ 12-ന് അഹമ്മദാബാദിൽ 260 പേരുടെ മരണത്തിന് ഇടയാക്കിയ എയർ ഇന്ത്യയുടെ AI-171 വിമാന ദുരന്തത്തിന്റെ അവസാന നിമിഷങ്ങൾ അവിചാരിതമായി തന്റെ മൊബൈൽ ഫോണിൽ പകർത്തിയത് ഈ പതിനെട്ടുകാരനായിരുന്നു. എന്നാൽ അന്ന് കിട്ടിയ ആ പ്രശസ്തി ആര്യന്റെ മനസ്സിൽ വലിയൊരു ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.

​ദുരന്തത്തിന്റെ ഒന്നാം വാർഷിക വേളയിൽ സംസാരിക്കവേ, ആ സംഭവത്തിന് ശേഷം താൻ ഇതുവരെ മറ്റൊരു വിമാനത്തിന്റെ പോലും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിട്ടില്ലെന്നും ഇപ്പോഴും ഒരു വിമാനത്തിൽ കയറാൻ തനിക്ക് ഭയമാണെന്നും ആര്യൻ പറയുന്നു.

​പന്ത്രണ്ടാം ക്ലാസ് പഠനത്തിനായുള്ള പുസ്തകങ്ങൾ വാങ്ങാനും മെട്രോ സ്റ്റേഷനിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന മുൻ സൈനികനായ പിതാവ് മഗൻ അസാരിയെ സന്ദർശിക്കാനുമാണ് ആര്യൻ ആദ്യമായി അഹമ്മദാബാദിൽ എത്തിയത്. വിമാനത്താവളത്തിന് സമീപമുള്ള വാടകവീടിന്റെ ടെറസിൽ നിൽക്കുമ്പോൾ, ഇത്രയും അടുത്ത് ആദ്യമായി കണ്ട വിമാനത്തിന്റെ ദൃശ്യങ്ങൾ നാട്ടിലെ കൂട്ടുകാരെ കാണിക്കാനാണ് ആര്യൻ ഫോണിൽ റെക്കോർഡ് ചെയ്യാൻ തുടങ്ങിയത്.

​"പെട്ടെന്നാണ് വിമാനം താഴ്ന്നു പറന്ന് വലിയൊരു തീഗോളമായി തകർന്നു വീണത്. ഞാൻ ആകെ ഭയന്നുപോയി. എന്റെ കൺമുന്നിൽ അങ്ങനെയൊന്ന് സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല," ആര്യൻ ആ ദുരന്തനിമിഷം ഓർത്തെടുത്തു.

​ആര്യൻ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിലും ദൃശ്യമാധ്യമങ്ങളിലും നിമിഷങ്ങൾക്കകം വൈറലാവുകയും മാധ്യമങ്ങൾ ആര്യന്റെ അഭിമുഖത്തിനായി വീട്ടിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. പിന്നീട് നാട്ടിലേക്ക് മടങ്ങി പന്ത്രണ്ടാം ക്ലാസ് പാസായെങ്കിലും ആര്യന്റെ മേൽ വീണ 'എയറോപ്ലെയ്ൻ ബോയ്' എന്ന വിളിപ്പേര് മാറിയില്ല. ഒരു കല്യാണ ചടങ്ങിൽ പങ്കെടുത്തപ്പോൾ പോലും ആളുകൾ തന്നെ തിരിച്ചറിഞ്ഞ് ഈ പേര് വിളിച്ചതായി ആര്യൻ പറയുന്നു.

​എന്നാൽ ആ ദൃശ്യം സമ്മാനിച്ച ഭയം ഇപ്പോഴും ആര്യനെ വിട്ടുമാറിയിട്ടില്ല. "ആ സംഭവത്തിന് ശേഷം ഞാൻ വിമാനങ്ങളുടെ വീഡിയോ എടുക്കുന്നത് നിർത്തി. ഇനി ഞാൻ വീഡിയോ എടുത്താൽ ആ വിമാനവും തകർന്നു വീഴുമോ എന്നൊരു ഭയം മനസ്സിലുണ്ട്," ആര്യൻ മനസ്സ് തുറന്നു. ഭാവിയിൽ വിദേശത്ത് പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു വിമാനത്തിൽ കയറാൻ തനിക്ക് ധൈര്യമില്ലെന്നും ഈ പതിനെട്ടുകാരൻ കൂട്ടിച്ചേർത്തു.