{"vars":{"id": "89527:4990"}}

ഐഷി ഘോഷിന് ആശ്വാസം; ഡല്‍ഹി പൊലീസിന് തിരിച്ചടി: ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി പട്യാല ഹൗസ് കോടതി

 

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിന് എതിരായ നീക്കത്തില്‍ ഡല്‍ഹി പൊലീസിന് തിരിച്ചടി. ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി പട്യാല ഹൗസ് കോടതി സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിന് ഐഷിക്ക് ആയിരം രൂപ പിഴ ചുമത്തി. കഴിഞ്ഞ ദിവസം ഡല്‍ഹി പട്യാല ഹൗസ് കോടതി അറസ്റ്റ് സ്റ്റേ ചെയ്തിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചതിലാണ് ഐഷിക്കെതിരായ അറസ്റ്റ് വാറണ്ട് റദ്ദാക്കിയത്. ഐഷിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം ശക്തമാക്കിയ പൊലീസിന് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.

2021ല്‍ ഡല്‍ഹിയിലെ ബംഗ്ലാ ഭവനിലേക്ക് നടത്തിയ മാര്‍ച്ചിലെ കേസിലാണ് എകെജി ഭവനിലേക്ക് ഐഷിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയത്. പിന്നാലെ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് അറസ്റ്റ് വാറന്റ് കോടതി റദ്ദാക്കിയത്. ഇന്ന് കേസ് പരിഗണിക്കുന്നത് വരെ ഐഷിയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ന് ഐഷി ഘോഷ് കോടതിയില്‍ നേരിട്ട് ഹാജരായി.

അതേസമയം, പൊലീസ് നടപടിയില്‍ ദുരൂഹത ആരോപിച്ച ഐഷി ഘോഷ്,, തങ്ങളുടെ ഫോണുകളും മെയിലുകളും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുവെന്ന സംശയവും ഉന്നയിച്ചിരുന്നു. തങ്ങള്‍ പരസ്പരം അയക്കുന്ന സന്ദേശങ്ങള്‍ പോലീസ് അറിയുന്നു. പലതും ലീക്ക് ആവുന്നു. പഴയ കേസുകള്‍ ആയുധമാക്കുകയാണ്. സമരക്കാരെ ലക്ഷ്യമിടുന്നു. ചോദ്യങ്ങള്‍ ചോദിച്ചവരെ അടിച്ചമര്‍ത്തുന്നു. തനിക്കെതിരെ പട്യാല ഹൗസ് കോടതിയില്‍ 12 കേസുകള്‍ ഉണ്ട്. നിരവധി വാറണ്ട് വന്നിട്ടുണ്ട്. എന്നാല്‍് ഇങ്ങനെ ഒരു അനുഭവം ഇതാദ്യമാണ്. ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. കോടതികള്‍ സ്വതന്ത്രമായി നിക്ഷപക്ഷമായി പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ കോടതിയുടെ നടപടികളില്‍ ഇടപെടരുത് – ഐഷി ഘോഷ് ഇന്നലെ പറഞ്ഞു.