അദാനി ഗ്രൂപ്പിനെതിരായ ആരോപണം: പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്

 

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയുള്ള അദാനി ഗ്രൂപ്പിന്റെ ഓഹരി നഷ്ടത്തിൽ പ്രധാനമന്ത്രി മൗനം വെടിയടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അദാനിയ്‌ക്കെതിരെ കേന്ദ്രം നിശബ്ദത പാലിക്കുകയാണെന്നും എന്തുകൊണ്ടാണ് അന്വേഷണത്തിനായി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കാത്തതെന്നും കോൺഗ്രസ് ചോദിച്ചു. 

'പ്രധാനമന്ത്രി മോദിയുടെ സുഹൃത്ത് ഗൗതം അദാനി ലോകത്തിലെ ഏറ്റവും വലിയ അഴിമതിയിൽ ആരോപിക്കപ്പെടുന്നു. എന്നാൽ പ്രധാനമന്ത്രി നിശബ്ദനാണ്. ഒരു അന്വേഷണവും നടന്നിട്ടില്ല, ഒരു നടപടിയും ഉണ്ടായിട്ടില്ല,' കോൺഗ്രസ് ട്വീറ്റിൽ പറഞ്ഞു. ഇവയ്‌ക്കൊക്കെ ഉത്തരങ്ങൾ തയ്യാറാക്കി സൂക്ഷിക്കാനും തിങ്കളാഴ്ച നമുതൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. 

അദാനി ഗ്രൂപ്പിനെതിരെ ഇക്കാലമത്രയും ഉയർന്ന ഏതെങ്കിലും ആരോപണത്തിൽ നിഷ്പക്ഷമായി അന്വേഷണം നടത്തിയിട്ടുണ്ടോ എന്നും ജയറാം രമേശ് ചോദിച്ചു. ഏഷ്യയിലെ ഏറ്റവും ധനികൻ എന്ന പദവിയിൽ നിന്ന് പുറത്താക്കപ്പെട്ട ഗൗതം അദാനി, നിക്ഷേപകരുടെ താൽപ്പര്യമാണ് പരമപ്രധാനമെന്ന് ഈ ആഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിനെ അടിസ്ഥാന രഹിതമെന്നാണ് അദാനി ഗ്രൂപ്പ് പ്രതികരിച്ചത്.