എംഫാൻ തീരം തൊട്ടു; അടുത്ത നാല് മണിക്കൂറോടെ ചുഴലിക്കാറ്റ് പൂർണമായും കരയിലേക്ക് കയറും

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട എംഫാൻ ചുഴലിക്കാറ്റ് തീരത്ത് പ്രവേശിച്ചു. രണ്ടരയോടെ പശ്ചിമബംഗാളിലെ സാഗർ ദ്വീപിലൂടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. അടുത്ത നാല് മണിക്കൂറിനുള്ളിൽ എംഫാൻ പൂർണമായും
 

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട എംഫാൻ ചുഴലിക്കാറ്റ് തീരത്ത് പ്രവേശിച്ചു. രണ്ടരയോടെ പശ്ചിമബംഗാളിലെ സാഗർ ദ്വീപിലൂടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. അടുത്ത നാല് മണിക്കൂറിനുള്ളിൽ എംഫാൻ പൂർണമായും കരയിലേക്ക് കയറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

അതേസമയം കാറ്റിന്റെ വേഗത കുറഞ്ഞത് ആശ്വാസകരമാണ്. കഴിഞ്ഞ ദിവസങ്ങളിൽ മണിക്കൂറിൽ 265 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്. കരയിലെത്തുമ്പോഴേക്കും വേഗത 185 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. എങ്കിലും പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിൽ എംഫാൻ കടുത്ത നാശം വിതക്കുമെന്നാണ് കണക്കുകൂട്ടൽ

കൊൽക്കത്തയിലെ മേൽപ്പാലങ്ങൾ സർക്കാർ അടച്ചു. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഒഡീഷയിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. നിരവധി വീടുകൾ തകർന്നു. പാരദ്വീപിൽ റെക്കോർഡ് മഴ രേഖപ്പെടുത്തി. വീട് തകർന്ന് ഒരു സ്ത്രീ മരിച്ചു

കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് നാളെ രാവിലെ 5 മണി വരെയുള്ള അവശ്യ സർവീസുകൾ റദ്ദാക്കി. ബംഗാളിൽ മൂന്ന് ലക്ഷമാളുകളെയും ഒഡീഷയിൽ ഒരു ലക്ഷത്തോളം പേരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.