{"vars":{"id": "89527:4990"}}

മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണം; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

 

രാജ്യത്ത് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. മസ്തിഷ്‌ക മരണ സ്ഥിരീകരണത്തിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കാനാണ് സമിതി. മെഡിക്കല്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ ഡല്‍ഹി എയിംസിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മലയാളി ഡോക്ടര്‍ എസ്.ഗണപതിയുടെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. നിലവില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ ഇപ്പോള്‍ നടത്തുന്ന ടെസ്റ്റ് വിശ്വാസ്യതയില്ലാത്തതാണ്. ചില കേസുകളില്‍ രോഗിയെ പരിശോധിക്കാതെയാണ് മസ്തിഷ്‌ക മരണം പ്രഖ്യാപിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

വാദത്തിനിടെ യാതൊരു ശാരീരിക പരിശോധനയും കൂടാതെ രോഗിയുടെ മസ്തിഷ്‌ക മരണം പ്രഖ്യാപിച്ച ഒരു ഡോക്ടറുടെ കേസ് ഡോ. ഗണപതി പരാമര്‍ശിച്ചു. അവയവങ്ങള്‍ ദാനം ചെയ്യാന്‍ ധാരണയായാല്‍, കുടുംബത്തിന് വലിയ ബില്ലില്ലാതെ തന്നെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് ആശുപത്രികള്‍ വാഗ്ദാനം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കുമ്പോഴും അവയവദാനത്തിന്റെ കാര്യം പരിഗണിക്കുമ്പോഴും പരിശോധിക്കാവുന്ന വിവരങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി.