അപകീർത്തി കേസിൽ രാഹുലിന്റെ അപ്പീലിൽ വാദം തുടരും; കേസ് മെയ് 2ലേക്ക് മാറ്റി
 

 

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീലിൽ വാദം തുടരും. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇന്നത്തെ വാദം അവസാനിച്ചു. മെയ് 2ന് കേസ് വീണ്ടും പരിഗണിക്കും. അപ്പീലിൽ മറുപടി സമർപ്പിക്കാൻ പൂർണേഷ് മോദിക്ക് കോടതി സമയം നൽകി. കേസ് ചൊവ്വാഴ്ച തന്നെ തീർപ്പാക്കാമെന്നും കോടതി വ്യക്തമാക്കി

മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വിയാണ് രാഹുലിന് വേണ്ടി ഹാജരായത്. എവിഡൻസ് ആക്ട് പ്രകാരം നിലനിൽക്കുന്ന തെളിവുകൾ ഹാജരാക്കപ്പെട്ടിട്ടില്ല. കേസ് നിയമപരമായി നിലനിൽക്കുന്നതല്ല. രാഹുലിന് ഉണ്ടാകുന്ന നഷ്ടം ഏറെ വലുതാണ്. ജനങ്ങൾ തെരഞ്ഞെടുത്ത എംപിയെ സേവിക്കാൻ അനുവദിക്കണമെന്നും സിംഗ്‌വി വാദിച്ചു. 

അതേസമയം രാഹുൽ സ്ഥാനം മറന്നുകൂടായെന്ന് കോടതി പരാമർശിച്ചു. പരാമർശങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ അത് ഓർക്കണമെന്നും കോടതി നിരീക്ഷിച്ചു.