{"vars":{"id": "89527:4990"}}

ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണം: രേഖയായി ആധാർ അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി

 
ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള രേഖയായി ആധാർ കാർഡ് പരിഗണിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി പറഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തണമെങ്കിൽ അംഗീകൃത 11 രേഖകളിലൊന്ന് ഹാജരാക്കണമെന്നായിരുന്നു മുൻപ് തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞിരുന്നത്. എന്നാൽ ഈ 11 രേഖകളിൽ ഏതെങ്കിലോ ഒന്നോ ആധാർ കാർഡോ സമർപ്പിച്ച് വോട്ടർമാർക്ക് അപേക്ഷ നൽകാമെന്നാണ് ഇപ്പോൾ സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ എല്ലാ പ്രക്രിയകളും ലളിതവും ജനങ്ങളെ ബുദ്ധിമുട്ടിക്കാത്തതും ആയിരിക്കണമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു. ആധാറുൾപ്പെടെയുള്ള അംഗീകൃത രേഖകൾ ഓൺലൈനായി സമർപ്പിച്ചുകൊണ്ടും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേർക്ക് പട്ടികയിൽ വീണ്ടും ഇടംപിടിക്കാനാകുമെന്നും കോടതി പറഞ്ഞു. ഓഗസ്റ്റ് 14 ലെ സുപ്രീം കോടതി നിർദേശത്തെ തുടർന്ന് നടന്ന വോട്ടർ പട്ടിക റിവിഷനുശേഷം വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം പേർ ഒഴിവാക്കപ്പെട്ടുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നത്. ഇവരുടെ പേരുകൾ ഓഗസ്റ്റ് 18ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു.