സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ സിസിടിവി; പാകിസ്ഥാന് തത്സമയ ദൃശ്യങ്ങൾ ചോർത്തിയ ചാരൻ പഞ്ചാബിൽ പിടിയിൽ
ചണ്ഡീഗഢ്: ഇന്ത്യൻ സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും നിർണായകമായ നീക്കങ്ങൾ നിരീക്ഷിക്കുകയും അതിന്റെ തത്സമയ (Live) ദൃശ്യങ്ങൾ പാകിസ്ഥാനിലെ ചാര സംഘടനകൾക്ക് ചോർത്തി നൽകുകയും ചെയ്ത പത്താൻകോട്ട് സ്വദേശി പിടിയിൽ. ചക് ധാരിവാൾ ഗ്രാമത്തിൽ താമസിക്കുന്ന ബൽജീത് സിംഗ് എന്നയാളെയാണ് പഞ്ചാബ് പോലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി (CIA) അറസ്റ്റ് ചെയ്തത്.
പഞ്ചാബിനെയും ജമ്മുവിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ദേശീയപാത 44-ൽ (NH-44) സുജൻപൂരിനടുത്തുള്ള ഒരു പാലത്തിന് സമീപമുള്ള കടയിലാണ് ഇയാൾ ഇന്റർനെറ്റ് അധിഷ്ഠിത സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഈ വഴിയിലൂടെ പോകുന്ന സൈനിക വാഹനങ്ങളുടെയും സുരക്ഷാ സേനകളുടെയും ദൃശ്യങ്ങൾ ഇയാൾ ഇന്റർനെറ്റ് വഴി പാകിസ്ഥാനിലെയും വിദേശത്തെയും കൈകാര്യം ചെയ്യുന്നവർക്ക് (Handlers) നേരിട്ട് കൈമാറുകയായിരുന്നു.
ദേശീയ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുയർത്തിയ ഈ ചാരവൃത്തിക്ക് പിന്നിൽ പ്രവർത്തിച്ചതിന് ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് (Official Secrets Act), ഭാരതീയ ന്യായ സംഹിത (BNS) എന്നിവ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദുബായ് കണക്ഷനും പണമിടപാടും:
പോലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി മാസത്തിലാണ് ഇയാൾ ഈ ക്യാമറ സ്ഥാപിച്ചത്. ദുബായിലുള്ള അജ്ഞാതനായ ഒരാളിൽ നിന്നാണ് ഇയാൾക്ക് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതെന്നും ഇതിനായി 40,000 രൂപ പ്രതിഫലമായി കൈപ്പറ്റിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. മയക്കുമരുന്നിന് അടിമയായ പ്രതി തന്റെ ലഹരി ഉപയോഗത്തിനുള്ള പണം കണ്ടെത്താനാണ് രാജ്യദ്രോഹപരമായ ഈ പ്രവർത്തിയേർപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. പ്രതിയിൽ നിന്ന് സിസിടിവി ക്യാമറയും വൈഫൈ റൂട്ടറും പോലീസ് കണ്ടെടുത്തു.
ഈ ചാര ശൃംഖലയിൽ ബൽജീതിനെ കൂടാതെ വിക്രംജീത് സിംഗ്, ബൽവിന്ദർ സിംഗ്, തരൻപ്രീത് സിംഗ് എന്നീ മൂന്ന് പേർക്ക് കൂടി പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐ.എസ്.ഐ (ISI) ചാര സംഘടനകളുടെ സഹായത്തോടെ അതിനൂതനമായ ചൈനീസ് നിർമ്മിത സോളാർ സിസിടിവി ക്യാമറകൾ സൈനിക ക്യാമ്പുകൾക്ക് സമീപം സ്ഥാപിച്ച് ദൃശ്യങ്ങൾ ചോർത്തുന്ന വലിയൊരു റാക്കറ്റ് കഴിഞ്ഞ മാസങ്ങളിലും പഞ്ചാബ് പോലീസ് പിടികൂടിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ അറസ്റ്റ്.