പ്രതിപക്ഷത്തെ ഒതുക്കാൻ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നു; പിണറായി വിജയന് പിന്തുണയുമായി എം.കെ. സ്റ്റാലിൻ
ചെന്നൈ: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം വിവിധ ഇടങ്ങളില്‍ നടന്ന ഇ ഡി റെയ്ഡില്‍ പ്രതികരണവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിൻ. ഇ ഡിയുടെ റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ് സ്റ്റാലിൻ്റെ പ്രതികരണം.
കേന്ദ്ര ഏജൻസിയെ ആയുധമാക്കി പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയാണെന്ന ഫേസ്ബുക്ക് പോസ്റ്റുമായാണ് സ്റ്റാലിൻ രംഗത്തെത്തിയത്.
പിണറായി വിജയനെ ബിജെപി എന്തുക്കൊണ്ട് ഇതുവരെ ലക്ഷ്യം വെച്ചില്ലെന്ന കോൺഗ്രസിൻ്റെ ചോദ്യത്തിന് ഇപ്പോൾ ഉത്തരമായെന്നും സ്റ്റാലിൻ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചത് വീണ്ടുവിചാരമില്ലാത്ത ആരോപങ്ങൾ മാത്രമായിരുന്നെന്നും അദേഹം ചൂണ്ടിക്കാട്ടി.
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും വീടുകളിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 14 ഇടങ്ങളില്‍ പരിശോധന നടത്തുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. രാവിലെ ഏഴ് മണിക്ക് മുമ്പായി ആരംഭിച്ച റെയിഡിനെതിരെ സിപിഐഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസ്, ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസ്, ശശിധരന്‍ കര്‍ത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങള്‍ ഉള്‍പ്പെടെ 14 ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് പുരോഗമിക്കുന്നത്.
പിണറായി വിജയനും കുടുംബവും തിരുവനന്തപുരത്തെ വാടകവീട്ടിലാണുള്ളത്. പിണറായിയുടെയും മകള്‍ വീണയുടെയും മൊഴി ശേഖരിക്കുകയാണ്. ഇ ഡി. അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ണൂരിലെ വീട്ടിലെത്തിയപ്പോള്‍ അടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് കെയര്‍ടേക്കറെ വിളിച്ചുവരുത്തി തുറപ്പിക്കുകയായിരുന്നു. പരിശോധന ആരംഭിച്ചതിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകരും സ്ഥലത്തേക്ക് എത്തി. ഇ ഡി പരിശോധനയില്‍ അണികള്‍ ശക്തമായ പ്രതിഷേധം നടത്തി വരികയാണ്.