തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്
ന്യൂഡൽഹി: തൊഴിൽരഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. അത്തരക്കാരാണ് പിന്നീട് മാധ്യമ, സമൂഹമാധ്യമ, ആർടിഐ ആക്റ്റിവിസ്റ്റുകളായി മാറി സിസ്റ്റത്തെ ആക്രമിക്കാൻ തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന അഭിഭാഷകപദവി ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ചിന്‍റെ പരാമർശം.
ഇപ്പോൾ തന്നെ ഇവിടെ വ്യവസ്ഥിതിയെ ആക്രമിക്കുന്ന പരാന്നഭോജികൾ ധാരാളമുണ്ടെന്നും അവർക്കൊപ്പം കൈ കോർക്കാൻ ആഗ്രഹിക്കുകയാണോ എന്നും ബെഞ്ച് അഭിഭാഷകനോട് ചോദിച്ചു. മുതിർന്ന അഭിഭാഷക പദവി ചോദിച്ചു വാങ്ങേണ്ടതല്ല, നിങ്ങൾ അത് ആവശ്യപ്പെടുകയാണ്. അതു ശരിയാണെന്നു തോന്നുന്നുണ്ടോ എന്നും കോടതി ചോദിച്ചു.
മുതിർന്ന അഭിഭാഷകൻ എന്ന പദവി അലങ്കാരമായി കൊണ്ടു നടക്കാനാണോ ആഗ്രഹം എന്നു ചോദിച്ച കോടതി, വക്കീൽക്കോട്ടും ധരിച്ചെത്തുന്നവരുടെയെല്ലാം നിയമ ബിരുദം വിലയിരുത്താൻ സിബിഐയോട് ആവശ്യപ്പെടുമെന്നും മുന്നറിയിപ്പ് നൽകി.
ബാർ കൗൺസിലിന് വോട്ടുകൾ ആവശ്യമുള്ളതു കൊണ്ട് ഇക്കാര്യത്തിൽ അവർ എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയോട് മാപ്പ് പറഞ്ഞ് കൊണ്ട് അഭിഭാഷകൻ ഹർജി പിൻവലിച്ചു.