മണിപ്പൂരിൽ വീണ്ടും സംഘർഷം: ഒരു മരണം, മന്ത്രിയുടെ വീട് കലാപകാരികൾ തകർത്തു
 

 

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ബിഷ്ണുപൂർ ജില്ലയിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. പിഡബ്ല്യുഡി മന്ത്രി ഗോവിന്ദാസ് കോന്തൗജത്തിന്റെ വീട് തകർത്തു. മറ്റൊരു സമുദായത്തിൽപ്പെട്ട തീവ്രവാദികളിൽ നിന്ന് പ്രദേശവാസികളെ സംരക്ഷിക്കാൻ സർക്കാർ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഒരു വിഭാഗം മന്ത്രിയുടെ വീടിന് നേർക്ക് തിരിഞ്ഞത്. അക്രമ സമയത്ത് മന്ത്രിയും കുടുംബാംഗങ്ങളും വീട്ടിൽ ഉണ്ടായിരുന്നില്ല.

സ്ത്രീകളടങ്ങുന്ന ജനക്കൂട്ടം വീട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗേറ്റിന്റെ ഒരു ഭാഗം, ജനലുകൾ, ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ നശിപ്പിക്കപ്പെട്ടു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് വിവിധ ജില്ലകളിൽ അനുവദിച്ച കർഫ്യൂ ഇളവുകൾ സംസ്ഥാന സർക്കാർ റദ്ദാക്കി. ക്രമസമാധാന നില ഉറപ്പ് വരുത്താൻ കൂടുതൽ സേനയെ മണിപ്പൂർ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.