{"vars":{"id": "89527:4990"}}

മോദി എത്താനിരിക്കെ മണിപ്പൂരിൽ വീണ്ടും സംഘർഷം: പോലീസും അക്രമികളും ഏറ്റുമുട്ടി
 

 

മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചാന്ദ്പൂരിലാണ് സംഘർഷം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പാണ് വീണ്ടും സംഘർഷമുണ്ടായത്. മോദിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം ചിലർ നശിപ്പിക്കാൻ ശ്രമിച്ചു. പോലീസും അക്രമികളും തമ്മിൽ തുടർന്ന് ഏറ്റുമുട്ടി.

ശനിയാഴ്ച ഇംഫാലിലും ചുരാചാന്ദ്പൂരിലും നടക്കുന്ന പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മോദിയുടെ സന്ദർശനത്തിനെതിരെ നിരവധി നിരോധിത സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. ആറ് സംഘടനകൾ മോദിയുടെ ചടങ്ങ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു. 

മണിപ്പൂരിൽ ദേശീയപാത രണ്ട് തുറക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിൽ സർക്കാരും കുക്കി സംഘടനകളും തമ്മിൽ ധാരണയായി. ഉപരോധങ്ങൾ അവസാനിപ്പിക്കും. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് തീരുമാനം. 2023 മെയിൽ മണിപ്പൂരിൽ കലാപം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നത്.